തിരുവനന്തപുരം: പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് നിര്‍മിച്ച രക്തസാക്ഷിസ്മാരക മന്ദിരമൊരുക്കിയതിനെ വിമര്‍ശിച്ച് സി.പി.ഐ. നേതാവ് സി. ദിവാകരന്‍. ഇന്ന് രക്തസാക്ഷി മന്ദിരത്തിന്റെ ഉദ്ഘാടനം നടക്കാനിരിക്കവേയാണ് ദിവാകരന്‍ വിമര്‍ശനവുമായി എത്തിയത്.

ജനകീയ സമരത്തില്‍ പങ്കെടുവരല്ല ഇന്ന് രക്തസാക്ഷികള്‍. വേറെയൊരു പുതിയ വിഭാഗം രക്തസാക്ഷികള്‍ വരുന്നുവെന്നും പരിഹാസം. സെന്‍ട്രല്‍ ജയിലില്‍ കിടക്കുന്നവന്‍ എന്നാണ് രക്തസാക്ഷികളാകുന്നതെന്ന് അറിയില്ല. ഇവര്‍ ജനകീയ സമരത്തിലോ സ്വാതന്ത്ര്യത്തിനുവേണ്ടിയോ വെടിയേറ്റ് രക്തസാക്ഷികളായവരല്ല. ഇവര്‍ ജനങ്ങള്‍ക്ക് വേണ്ടി സംസാരിച്ചിട്ടില്ല. രക്തസാക്ഷിയെന്ന് പറയുന്നത് ഇപ്പോള്‍ അപമാനമാണ്. എന്ത് എളുപ്പത്തിലാണ് ഇപ്പോള്‍ രക്തസാക്ഷികള്‍ വരുന്നത്. യഥാര്‍ഥ രക്തസാക്ഷികള്‍ക്ക് ഇവരുടെയൊപ്പമാണ് സ്ഥാനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാനൂര്‍ ചെറ്റക്കണ്ടി കൊക്രാട്ട് കുന്നില്‍ 2015 ജൂണ്‍ ആറിന് നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ഈസ്റ്റ് ചെറ്റക്കണ്ടിയിലെ കിളമ്പില്‍ ഷൈജു (32), വടക്കെ കരാല്‍ സുബീഷ് (29) എന്നിവര്‍ക്കാണ് സ്മാരകമന്ദിരം പണിതത്. തെക്കുംമുറി എ.കെ.ജി. നഗറിലാണ് മന്ദിരം. 2015 ജൂണ്‍ ആറിനാണ് ബോംബ് നിര്‍മാണത്തിനിടെ ഇരുവരും കൊല്ലപ്പെട്ടത്.കൊല്ലപ്പെട്ട സമയത്ത് പാര്‍ട്ടി തള്ളിപ്പറഞ്ഞവര്‍ക്കാണ് ഇപ്പോള്‍ സ്മാരകം പണിതിരിക്കുന്നത്. ഇന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യും.

കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഈസ്റ്റ് ചെറ്റക്കണ്ടിയില്‍ ഒരു കുന്നിന്‍മുകളിലുള്ള ആളൊഴിഞ്ഞ പറമ്പിലാണ് ബോംബ് നിര്‍മാണം നടന്നത്. ഇതിനിടെ ബോംബ് പൊട്ടിത്തെറിച്ച് ഇരുവരും കൊല്ലപ്പെടുകയായിരുന്നു. നാലുപേര്‍ക്ക് അന്ന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് എതിരാളികള്‍ രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുകയാണെന്നുമാണ് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയത്.

എന്നാല്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിയത് അന്ന് കണ്ണൂരിലെ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനായിരുന്നു. പാര്‍ട്ടിയുടെ ഭൂമിയിലായിരുന്നു മൃതദേഹങ്ങള്‍ സംസ്‌കരിച്ചതും.2016 ഫെബ്രുവരിയിലാണ് സ്മാരകം പണിയാനുള്ള പണം ജനങ്ങളില്‍ നിന്ന് സമാഹരിച്ചുതുടങ്ങിയത്. എല്ലാവര്‍ഷവും ജൂണ്‍ ആറിന് ഇരുവരുടെയും രക്തസാക്ഷി ദിനമായി ആചരിക്കുകയും ചെയ്യുന്നുണ്ട്. പാനൂര്‍ സ്ഫോടനത്തില്‍ സിപിഎം വിവാദത്തിലായതിന് പിന്നാലെയാണ് ഇപ്പോള്‍ കണ്ണൂരില്‍ ബോംബ് നിര്‍മാണത്തില്‍ കൊല്ലപ്പെവര്‍ക്ക് സ്മാരകം പണിതിരിക്കുന്നത്.