പത്തനംതിട്ട: മണ്ണുമാഫിയ ബന്ധവും അനധികൃത പണപ്പിരിവും ആരോപിച്ചുള്ള പരാതിയുടെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ ജില്ലയില്‍ ആറു പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. നാലു സ്റ്റേഷനുകളില്‍ നിന്ന് എഎസ്ഐ അടക്കമുള്ളവര്‍ക്കാണ് മാറ്റം. ഭരണപരമായ സൗകര്യത്തിന് വേണ്ടിയെന്നാണ് സ്ഥലംമാറ്റ ഉത്തരവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

കോന്നിയിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സുരേഷ് സി. പണിക്കര്‍, കൊടുമണിലെ സിപിഓമാരായ പ്രദീപ്കുമാര്‍, എ.ആര്‍. അജിത്ത്കുമാര്‍ എന്നിവരെ റാന്നിക്കും കീഴ്വായ്പൂരിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ കെ. ജെയ്മോനെ പമ്പയിലേക്കും അടൂര്‍ സ്റ്റേഷനിലെ സിപിഓമാരായ എസ്.ശ്രീജിത്ത്, ശ്യാംകുമാര്‍ എന്നിവരെ ചിറ്റാറിലേക്കുമാണ് സ്ഥലം മാറ്റിയിരിക്കുന്നത്.

ഇവര്‍ക്കെതിരേ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നേരത്തേ തന്നെ എസ്.പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് മാറ്റം. വരും ദിനങ്ങളില്‍ കൂടുതല്‍ പേര്‍ക്കെതിരേ നടപടി ഉണ്ടാകുമെന്ന് അറിയുന്നു.