ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയും (63) വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാനും ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടു. ഇക്കാര്യം ഇറാൻ ഭരണകൂടം ഔദ്യോഗികമായി സ്ഥിരീകരിച്ചില്ലെങ്കിലും മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ഞായറാഴ്ച ഉച്ചയോടെയുണ്ടായ ഹെലികോപ്ടർ അപകടത്തിലാണ് ഇവരുൾപ്പെടെയുള്ള സംഘത്തെ കാണാതായത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് അപകടസ്ഥലത്തേക്ക് രക്ഷാപ്രവർത്തകർ എത്തിയത്.

പ്രസിഡന്റും വിദേശകാര്യ മന്ത്രിയും അപകടത്തിൽ കൊല്ലപ്പെട്ടതായി റെഡ് ക്രസന്റ് പ്രവർത്തകർ സ്ഥിരീകരിക്കുകയായിരുന്നു. തകർന്ന ഹെലികോപ്ടർ തകർന്നുവീണ അപകടത്തിൽ ആരും ജീവനോടെയില്ലെന്നാണ് സൂചനയെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ഇറാനിയൻ റെഡ് ക്രസന്റ് അറിയിച്ചു. ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ ഇക്കാര്യം പറയുന്നതായി അനഡോലു വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്യുന്നു. തകർന്ന ഹെലികോപ്ടറിന്റെ ദൃശ്യങ്ങൾ ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന പുറത്തുവിട്ടു.

റഷ്യയുടെയും തുർക്കിയുടെ സഹായത്തോടെയുള്ള തിരച്ചിലിലാണ് ഹെലികോപ്ടർ അപകടം കണ്ടെത്തിയിരിക്കുന്നത്. ഹെലികോപ്ടർ കാണാതായെന്ന് കരുതുന്ന മേഖലയിൽ താപനില കൂടിയ ഒരു പ്രദേശം തുർക്കിയയുടെ ഡ്രോൺ കണ്ടെത്തിയിരുന്നു. ദുർഘടമായ മലമ്പ്രദേശത്ത് കനത്ത മൂടൽമഞ്ഞുള്ള കാലാവസ്ഥയാണ്. തുർക്കിയ അയച്ച അകിൻസി നിരീക്ഷണ ഡ്രോണാണ് ഇവിടെ താപനില കൂടിയ മേഖല കണ്ടെത്തിയത്.

ഹെലികോപ്ടർ അപകടത്തിൽപെട്ടതിനെ തുടർന്നുള്ള ചൂടാണിതെന്ന നിഗമനത്തിലെത്തിയിരുന്നു. തുടർന്ന് ഇവിടേക്ക് രക്ഷാപ്രവർത്തക സംഘം എത്തുകയായിരുന്നു. തവിൽ എന്ന പേരിലുള്ള മേഖലയാണിതെന്ന് അധികൃതർ പറഞ്ഞു. തബ്രീസ് നഗരത്തിന് 100 കിലോമീറ്റർ അകലെയാണിത്. ഇറാന്റെ ഭാഗമായ കിഴക്കൻ അസർബൈജാൻ പ്രവിശ്യയുടെ ഗവർണർ മാലിക് റഹ്മത്തി, കിഴക്കൻ അസർബൈജാനിലേക്കുള്ള ഇറാനിയൻ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി ആലു ഹാഷിം, ഹെലികോപ്ടർ പൈലറ്റ് എന്നിവരും കൊല്ലപ്പെട്ടു

ഇറാൻ- അസർബൈജാൻ സംയുക്ത സംരംഭമായ ഖിസ് ഖലാസി അണക്കെട്ട് ഉദ്ഘാടനം കഴിഞ്ഞ് മുതിർന്ന നേതാക്കൾക്കൊപ്പം തബ്രീസിലേക്ക് പുറപ്പെട്ട ഹെലികോപ്ടറാണ് തെഹ്‌റാനിൽനിന്ന് 600 കിലോമീറ്റർ അകലെ ജുൽഫയിലെ വനമേഖലയിൽ ഇടിച്ചിറങ്ങിയത്. ഇറാന്റെ ഭാഗമായ കിഴക്കൻ അസർബൈജാൻ പ്രവിശ്യയുടെ ഗവർണരും ഹെലികോപ്ടറിൽ കൂടെയുണ്ടായിരുന്നു.

അറാസ് നദിക്ക് കുറുകെയുള്ള അണക്കെട്ട് അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവിനൊപ്പം ഞായറാഴ്ച രാവിലെയാണ് ഉദ്ഘാടനം നിർവഹിച്ചത്. തിരികെ വരുംവഴിയാണ് അപകടം. മൂന്ന് ഹെലികോപ്ടറുകളിലായാണ് റഈസിയും സംഘവും പുറപ്പെട്ടത്. മറ്റു രണ്ട് ഹെലികോപ്ടറുകൾ സുരക്ഷിതമായി തിരിച്ചെത്തിയിരുന്നു.

ദുർഘടമായ മലമ്പ്രദേശത്തെ കനത്ത മൂടൽമഞ്ഞുള്ള കാലാവസ്ഥ രക്ഷാപ്രവർത്തനം ഏറെ ശ്രമകരമാക്കിയിരുന്നു. തുർക്കിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സംഘങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ഞായറാഴ്ച ഉച്ചയോടെയാണ് പ്രസിഡന്റ് ഇബ്രാഹിം റഈസി സഞ്ചരിച്ച ഹെലികോപ്ടർ കാണാതായത്. ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാൻ, ഇറാന്റെ ഭാഗമായ കിഴക്കൻ അസർബൈജാൻ പ്രവിശ്യയുടെ ഗവർണർ എന്നിവരും കൂടെയുണ്ടായിരുന്നു.

അതേസമയം ഇറാനെ സംബന്ധിച്ചിടത്തോളം നിർണായക രാഷ്ട്രീയ പോയിന്റിൽ നിൽക്കവേ ഇറാൻ പ്രസിഡന്റിന്റെ മരണം സംഭവിച്ചതിൽ സോഷ്യൽ മീഡിയയിൽ പലവിധം തിയറികൾ സജീവമാണ്. ഇസ്രയേലെന്ന വിധത്തിലാണ് സോഷ്യൽ മീഡിയയിൽ പ്രചരണങ്ങൾ. എന്നാൽ, ഇറാൻ അത്തരം കാര്യങ്ങളൊന്നും സ്ഥിരീകരിക്കുന്നില്ല.