കണ്ണൂർ: പ്രണയിച്ച് വിവാഹം കഴിച്ച യുവതി എലിവിഷം കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെയും ഭർതൃമാതാവിണയും കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ചാണോക്കുണ്ട് കുട്ടിക്കരിക്ക് സമീപത്തെ പുത്തൻ പുര ബിനോയ് - ബിന്ദു ദമ്പതികളുടെ മകൾ ഡെൽന (23) ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് പരിയാരത്തെ കളത്തിൽ പറമ്പിൽ സനൂപ് ആന്റണി (24) ഇയാളുടെ മാതാവ് സോളി (47) എന്നിവരാണ് റിമാൻഡിലായത്.

കേസ് അന്വേഷണം നടത്തുന്ന തളിപറമ്പ് ഡി.വൈ.എസ്‌പി. ഇ.പി. പ്രമോദിന്റെ നേതൃത്വത്തിലാണ് ഇരുവരെയും അറസ്റ്റു ചെയ്തത്. പ്രണയത്തിലായിരുന്ന സനൂപും ഡെൽനയും കഴിഞ്ഞ ഡിസംബറിലാണ് രജിസ്റ്റർ വിവാഹം ചെയ്തത് വിവാഹ ശേഷം ഭർതൃ വീട്ടിൽ താമസിച്ചിരുന്ന ഡെൽന പിന്നീട് ഭർത്താവ് ജോലി ചെയ്യുന്ന ഒമാനിലേക്കും പോയിരുന്നു. എന്നാൽ ഭർത്താവും ഭർതൃമാതാവും കൂടുതൽ സ്ത്രീധനം ചോദിച്ചു ഡെൽനയെ ഗാർഹിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയും ഉയർന്നിരുന്നു.

ഇതിനിടെ കുടുംബ കലഹത്തെ തുടർന്ന് ഒമാനിൽ നിന്നും ചാണോ കുണ്ടിലെ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയ ഡെൽന കഴിഞ്ഞ ദിവസം ഇവിടെ വച്ചാണ് എലിവിഷം കഴിച്ചത് അതീവ ഗുരുതരാവസ്ഥയിൽ കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് യുവതി മരണമടയുന്നത്.

മകളുടെ മരണത്തിന് ഉത്തരവാദി സനൂപും അമ്മ സോളിയുമാണെന്ന് ചൂണ്ടികാട്ടി ഡെൽനയുടെ മാതാവ് ബിന്ദു നൽകിയ പരാതിയിലാണ് ആലക്കോട് പൊലീസ് ഇവർക്കതിരെ കേസെടുത്തത്. സ്ത്രീധന ഗാർഹിക പീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേക്ഷണം നടത്തിവരികയാണെന്ന് ആലക്കോട് പൊലിസ് അറിയിച്ചു.