കൊച്ചി: രാജ്യാന്തര അവയവ റാക്കറ്റ് കേരളത്തിൽ വിശാലമായി തന്നെ വലവിരിച്ചതായി സൂചനകൾ. ആളുകളുടെ ദാരിദ്ര്യം മുതലെടുത്തു അവരെ ചതിക്കുഴിയിലാക്കുന്ന വൻ റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. തൃശ്ശൂർ ജില്ലയിലെ തീരദേശ പഞ്ചായത്്തിൽ മുപ്പതോളം പേർ പണം വാങ്ങി വൃക്ക അടക്കമുള്ള അവയവങ്ങൾ വാങ്ങിയെന്ന നടുക്കുന്ന റിപ്പോർട്ടും പുറത്തുവന്നത്. ഇത്രയും ഗുരുതരമായി ആരോപണം പരാതിയായി ഉയർന്നിട്ടും ഈ വിഷയത്തിൽ വേണ്ടത്ര അന്വേഷണം നടത്താൻ പൊലീസും തയ്യാറായില്ല. ഇപ്പോൾ സാബത്ത് അറസ്റ്റിലായതോടെയാണ് തൃശ്ശൂർ ജില്ലയിലെ തീരമേഖലയിൽ പിടിമുറുക്കിയ അവയവ മാഫിയയെ കുറിച്ചുള്ള വാർത്തകളും പുറത്തുവരുന്നത്.

രാജ്യാന്തര അവയവക്കടത്ത് റാക്കറ്റിലെ ഇടനിലക്കാരനായ സാബത്തിന്റെ തീരദേശവുമായുള്ള ബന്ധം പുറത്തുവന്നതോടെ ഈ പരാതി വീണ്ടും ചർച്ചയാകുന്നു. 4 സ്ത്രീകളടക്കം 6 അവയവദാതാക്കളുടെ പേരും വിലാസവും ഫോൺ നമ്പറുകളും സഹിതം പൊതുപ്രവർത്തകൻ 5 മാസം മുൻപു നൽകിയ പരാതിയാണ് പൊലീസ് തെളിവില്ലെന്ന കാരണത്താൽ അവസാനിപ്പിക്കുകയാണ് ഉണ്ടായതെന്നാണ് മനോരമ റിപ്പോർട്ടു ചെയ്യുന്നുത്.

5 ലക്ഷം രൂപ വീതം പ്രതിഫലം നൽകി നിർധന സ്ത്രീകളെ കുടുക്കി അവയവങ്ങൾ വിലയ്ക്കുവാങ്ങുന്ന മാഫിയയിലേക്കു വിരൽചൂണ്ടുന്നതായിരുന്നു പരാതി. അന്വേഷണം അവസാനിപ്പിച്ചെങ്കിലും, 'സംസ്ഥാന തലത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുന്നതാണ് ഉചിതം' എന്നുകൂടി സൂചിപ്പിച്ചാണ് പൊലീസ് റിപ്പോർട്ട് നൽകിയത്. ആ ശുപാർശയിലും തുടർ നടപടി യുണ്ടായില്ല. തീരമേഖലയിലെ സ്ത്രീകളാണ് അവയവം നൽകിയത് എന്നതിനാൽ തന്നെ വൻകിട ആശുപത്രികളിലേക്കും അന്വേഷണം നീളുമോ എന്നും കണ്ടറിയണം.

അവയവ വിൽപന മാഫിയയെക്കുറിച്ചു സാന്ത്വനം ജീവകാരുണ്യ സമിതി പ്രസിഡന്റ് സി.എ. ബാബു മുഖ്യമന്ത്രിക്കു പരാതി നൽകിയതു കഴിഞ്ഞ നവംബർ ഒന്നിനാണ്. ചിലരുടെ കരളും മറ്റു ചിലരുടെ വൃക്കയും പണം നൽകി മാഫിയ വാങ്ങിയെന്നു പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഒരു പഞ്ചായത്തിലെ മുപ്പതോളം പേരിൽനിന്ന് ഇതേ രീതിയിൽ പണം നൽകി അവയവങ്ങൾ വാങ്ങിയെന്നു മനസ്സിലായതോടെയാണു പരാതിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതെന്നു ബാബു പറയുന്നു. കടബാധ്യതയുള്ള സ്ത്രീകളെയാണ് അവയവ റാക്കറ്റ് കൂടുതലും ഉന്നംവച്ചത്. ചില വനിതകളെ ഇടനിലക്കാരാക്കിയാണു കച്ചവടക്കാർ സമീപിച്ചത്. ശസ്ത്രക്രിയ നടത്തിയതെവിടെ എന്ന വിവരം അവയവദാതാക്കൾ പറയുന്നില്ല. അതിലേക്ക് അന്വേഷണം നീളുമോ എന്നതിലാണ് ആകാംക്ഷ.

അവയവ കൈമാറ്റത്തിന് ഇരുപതോളം രേഖകൾ ആവശ്യമുണ്ടെങ്കിലും പലരും ഹാജരാക്കിയത് അവയവ മാഫിയ നൽകിയ വ്യാജ രേഖകളാണെന്നും പരാതിയിൽ പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് സിറ്റി പൊലീസിനു പരാതി കൈമാറി. അന്വേഷണം നടത്തിയ എസ്എച്ച്ഒ റിപ്പോർട്ട് കൈമാറിയതു ഗുരുവായൂർ എസിപിക്കായിരുന്നു. എന്നാൽ തുടരന്വേഷണം കാര്യായി ഉണ്ടായില്ല.

അതിനിടെ രാജ്യാന്തര അവയവ റാക്കറ്റിൽ ഇന്ത്യയിലുള്ളത് അവസാന തട്ടിലെ ഏജന്റുമാരും ബ്രോക്കർമാരും മാത്രമാണെന്നും റിപ്പോർട്ടുകളുണ്ട്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടിക്കപ്പെട്ട തൃശൂർ വലപ്പാട് സ്വദേശി സബിത്ത് അവസാന കണ്ണിയാണ്. റാക്കറ്റിന്റെ ഇന്ത്യയിലെ മുഖ്യഏജന്റിന്റെ പേരുപോലും സബിത്തിന് കൃത്യമായി അറിയില്ല. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ നടത്തിയ അന്വേഷണം നീങ്ങുന്നതു ഹൈദരാബാദിലെ ഡോക്ടറിലേക്കാണ്. ഇനി അന്വേഷണം എൻഐഎയാകും ഏറ്റെടുക്കുക.

അവയവദാനത്തിനായി വിദേശത്തേക്കു പോയി മടങ്ങിയെത്തിയ ഇരകളുടെ ബന്ധുക്കളുടെ പരാതിയിലാണ് അന്വേഷണത്തിന്റെ ആദ്യഘട്ടം കേന്ദ്ര ഏജൻസികൾ പൂർത്തിയാക്കി വിവരം ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകൾക്കു കൈമാറിയത്. ഇതിൽ കേരള പൊലീസാണ് അറസ്റ്റിലേക്ക് ആദ്യം നീങ്ങിയത്. റാക്കറ്റിന്റെ രണ്ടാംനിര ബ്രോക്കറായ സബിത്തുകൊച്ചി വിമാനത്താവളത്തിൽ എത്തിയ വിവരം പരാതിക്കാരിൽ ഒരാൾ കൃത്യമായി അറിയിച്ചതാണ് അറസ്റ്റിനു വഴിയൊരുക്കിയത്.

സബിത്തിന്റെ മൊഴികളുടെ അടിസ്ഥാനത്തിലാണ് രണ്ടാംഘട്ട അന്വേഷണം നടക്കുന്നത്. വ്യാജ ആധാർകാർഡ്, പാസ്‌പോർട്ട് എന്നിവ ഉപയോഗിച്ച് ഇറാനിലേക്കു കടത്തിയ മലയാളികളുടെ വിവരം സബിത്തിൽ നിന്ന് അന്വേഷണ സംഘത്തിനു ലഭിച്ചു. ഹൈദരാബാദിലെ ഡോക്ടറെക്കുറിച്ചുള്ള വിവരവും സബിത്ത് നൽകി. ഈ ഡോക്ടറാണ് റാക്കറ്റിന്റെ ഇന്ത്യയിലെ ഏജന്റുമാരിൽ പ്രധാനി.

യുഎൻ അംഗത്വമുള്ള രാജ്യങ്ങളിൽ അവയവക്കച്ചവടം നിയമം മൂലം അനുവദിക്കുന്ന ഏകരാജ്യം ഇറാനാണ്. വൃക്ക, കരൾ, പാൻക്രിയാസ്, കണ്ണുകൾ, ഗർഭപാത്രം, ത്വക്ക് എന്നിവ അടക്കം 24 മനുഷ്യാവയവങ്ങളുടെ കച്ചവടം ദാതാവിന്റെ സമ്മതപത്രത്തോടെ ഇറാൻ അനുവദിച്ചിട്ടുണ്ട്. അവയവകച്ചവട റാക്കറ്റിന്റെ മുഖ്യകണ്ണിയായ ഇൻഷുറൻസ് കമ്പനി ഏജന്റുമാരുടെ പ്രവർത്തനം ഇറാനിലെ ആശുപത്രികളിൽ കേന്ദ്രീകരിക്കാൻ ഇതാണു കാരണം. യുഎൻ സഖ്യരാജ്യവും ഇന്ത്യയുടെ സൗഹൃദരാഷ്ട്രവുമായ ഇറാനിൽ നടന്ന കുറ്റകൃത്യമായതിനാൽ നയതന്ത്ര പ്രശ്‌നങ്ങൾക്കു വഴിതുറക്കാതെ കേസന്വേഷണം നടത്താനാണു കേന്ദ്ര ഏജൻസികൾക്കു ലഭിച്ചിരിക്കുന്ന നിർദ്ദേശം.

ജുഡീഷ്യൽ കസ്റ്റഡിയിലുള്ള സബിത്തിനെ 10 ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്യാനാണ് കേസന്വേഷണത്തിനു നേതൃത്വം നൽകുന്ന മെഡിക്കൽ ഡോക്ടർ കൂടിയായ എറണാകുളം റൂറൽ എസ്‌പി ഡോ.വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ നീക്കം.