വാരണാസി: ഗംഗാ ശുദ്ധീകരണ പദ്ധതിയുടെ പേരിൽ ബിജെപിയെ കടന്നാക്രമിച്ച് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഗംഗാനദി മലിനമാണെന്ന് അറിയുന്നതിനാലാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗംഗസ്സ്നാനം ചെയ്യാതിരുന്നതെന്ന് അഖിലേഷ് യാദവ് പ്രതികരിച്ചു.

'ഗംഗാ ശുദ്ധീകരണം എന്ന പേരിൽ കോടികളാണ് ബിജെപി പൊടിച്ചത്. പക്ഷേ ഗംഗ ഇപ്പോഴും മലിനമാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അറിയാം. അതുകൊണ്ടാണ് അദ്ദേഹം ഗംഗസ്നാനം ചെയ്യാതിരുന്നത്'- അഖിലേഷ് യാദവ് പറഞ്ഞു.

പുണ്യനദിയായ ഗംഗ എന്നെങ്കിലും മാലിന്യമുക്തമാവുമോ എന്നതാണ് ഉയരുന്ന ചോദ്യം. കോടികൾ ഒഴുകുന്നുണ്ട്. പക്ഷേ ഗംഗ നദി മലിനമായി തുടരുകയാണെന്നും അഖിലേഷ് യാദവ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം വാരണാസിയിലെത്തി ഗംഗസ്സ്‌നാനം ചെയ്തിരുന്നു. വാരാണസിയിൽ കാശി വിശ്വനാഥക്ഷേത്രവും ഗംഗാനദിയും തമ്മിൽ ബന്ധിപ്പിക്കുന്ന കാശിധാം ഇടനാഴി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു പ്രധാനമന്ത്രി ഗംഗസ്സ്നാനം നിർവഹിച്ചത്. എന്നാൽ യോഗി ആദിത്യനാഥ് ഗംഗാ സ്‌നാനത്തിന് ഇറങ്ങിയിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് അഖിലേഷ് യാദവിന്റെ വിമർശനം.

തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഉത്തർപ്രദേശിൽ ബിജെപിയും സമാജ്വാദി പാർട്ടിയും തമ്മിലുള്ള രാഷ്ട്രീയ യുദ്ധത്തിന്റെ തുടർച്ചയായാണ് അഖിലേഷ് യോഗിക്കെതിരേ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ വാരണാസി സന്ദർശനത്തെയും അഖിലേഷ് പരിഹസിച്ചിരുന്നു. ജീവിതത്തിലെ അവസാന നാളുകൾ ചെലവഴിക്കാൻ ആളുകൾ വാരണാസിയിലെത്താറുണ്ടെന്നായിരുന്നു അഖിലേഷിന്റെ പരാമർശം.