ലഖ്‌നൗ: അടുത്ത വർഷം നടക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ചെറുപാർട്ടികളുമായി സഖ്യത്തിനു താത്പര്യം പ്രകടിപ്പിച്ച് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. എല്ലാ ചെറുപാർട്ടികൾക്കുമായി എസ്‌പിയുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്‌പി.യ്ക്കൊപ്പം സഖ്യം രൂപവത്കരിക്കുന്നതിനു ഒട്ടേറെ ചെറുപാർട്ടികൾ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇനിയും കൂടുതൽ പേർ വരും- വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അഖിലേഷ് പറഞ്ഞു.

വിവിധ പ്രശ്നങ്ങളിൽ എസ്‌പി.യെ ആക്രമിക്കുന്ന കോൺഗ്രസ്, ബി.എസ്‌പി. പാർട്ടികൾ ആരുടെ പക്ഷത്താണെന്ന് വ്യക്തമാക്കണം. ബിജെപിക്ക് എതിരെയാണോ എസ്‌പിക്ക് എതിരെയാണോ അവരുടെ പോരാട്ടമെന്ന് ഈ പാർട്ടികൾ തീരുമാനിക്കണം.

പെഗസ്സസ് ഫോൺ ചോർത്തൽ ആരോപണത്തിൽ അദ്ദേഹം ബിജെപിയ്‌ക്കെതിരേ ആഞ്ഞടിച്ചു. ലോക്‌സഭയിൽ 350-ൽ പരം സീറ്റുകൾ എൻ.ഡി.എ.യ്ക്കുണ്ട്. മിക്ക സംസ്ഥാനങ്ങളിലും ഭരണം കൈയാളുന്നത് അവർ തന്നെയാണ്. എന്നിട്ടും ഫോൺ ചോർത്തി എന്തു കണ്ടുപിടിക്കാണ് അവർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

ബന്ധുകൂടിയായ ശിവപാൽ യാദവിന്റെ പ്രഗതിഷീൽ സമാജ്വാദി പാർട്ടിയെക്കുറിച്ച് ചോദിച്ചപ്പോൾ ബിജെപി.യെ തോത്പിക്കുന്നതിനായി എല്ലാ പാർട്ടികളെയും ഒന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അഖിലേഷ് വ്യക്തമാക്കി.

ഡൽഹിയിലെ കർഷക സമരത്തെക്കുറിച്ചു പ്രതിപാദിക്കവെ, എല്ലാവരും കർഷകരാണെന്നും കോർപ്പറേറ്റരുകൾക്ക് അവർക്കു ഭൂമി നഷ്ടപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്നും അഖിലേഷ് ആരോപിച്ചു.