തിരുവനന്തപുരം: ഇറച്ചിവെട്ടിയ ശേഷം കൈതുടയ്ക്കാൻ ദേശീയപതാകയെ ഉപയോഗിച്ചെന്ന് ആരോപണം. തെളിവുകൾ സഹിതം പൊലീസിൽ പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നും പരാതിക്കാരൻ ആരോപിച്ചു.

ചിക്കൻ സ്റ്റാൾ വൃത്തിയാക്കൻ ദേശീയപതാക ഉപയോഗിച്ചതായാണ് പരാതിക്കാരൻ ആരോപിച്ചത്. കാട്ടാക്കട കിള്ളിയിൽ എട്ടിരുത്തിയിലെ ചിക്കൻ സ്റ്റാളിൽ ദേശീയപതാക അധിക്ഷേപിക്കുന്ന തരത്തിൽ പ്രദർശിപ്പിച്ചെന്നും സ്റ്റാളിൽ കമ്പി അഴിയിൽ പതാക കെട്ടി കൈ തുടക്കാനാണ് ഉപയോഗിച്ചതെന്നും പറയുന്നു. സംഭവത്തിൽ പരാതി നൽകിയിരുന്നെങ്കിലും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.

സംഭവം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസി ഇതിന്റെ ചിത്രങ്ങളും വീഡിയോ സഹിതം കാട്ടാക്കട പൊലീസിന് വാട്ട്സ് ആപ്പിൽ കൈമാറിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ആരോപണമുയർന്നു. കഴിഞ്ഞ ദിവസമാണ് ഇയാൾ കടയിൽ ഇറച്ചിവെട്ടുന്ന സ്ഥലത്ത് പതാക കെട്ടിത്തൂക്കിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പ്രദേശവാസികളിൽ ചിലർ ഇത് ഫോണിൽ പകർത്തി പൊലീസിന് കൈമാറുകയായിരുന്നു. എന്നാൽ സംഭവം ശ്രദ്ധയിൽപ്പെടുത്തി മണിക്കൂറുകൾക്ക് ശേഷമാണ് പൊലീസുകാർ കടയിൽ എത്തിയത്. ഇതിനിടെ പൊലീസ് വരുമെന്ന് അറിഞ്ഞ കടയുടമ പതാക അഴിച്ചുമാറ്റിയിരുന്നു.

പൊലീസ് എത്തി നോക്കിയപ്പോൾ പരാതിയിൽ പറയുന്ന പ്രകാരം ദേശീയ പതാക കണ്ടില്ല. തുടർന്ന് തിരികെ പോകുകയായിരുന്നു. എന്നാൽ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കേസ് എടുക്കാൻ പരാതിക്കാർ പൊലീസിനോട് ആവശ്യപ്പെട്ടെങ്കിലും നടപടി സ്വീകരിക്കാനോ, ചോദ്യം ചെയ്യാനോ ഉദ്യോഗസ്ഥർ കൂട്ടാക്കിയില്ലെന്നുമാണ് ആരോപണം.

പരാതി ലഭിച്ച് സ്ഥലത്തെത്തിയെങ്കിലും പതാക കണ്ടില്ലെന്ന് പൊലീസ് വിശദീകരിക്കുന്നു. എന്നാൽ വിവരം കിട്ടിയ ഉടനെ ചിക്കൻ സ്റ്റാൾ ഉടമക്ക് രഹസ്യ വിവരം നൽകി പതാക അഴിപ്പിച്ചുവെന്നും ആരോപണമുയർന്നു.

പൊലീസിന് മാത്രമാണ് ദൃശ്യങ്ങൾ കൈമാറിയതെന്ന് പൊതുപ്രവർത്തകൻ കാട്ടാക്കട രജി പറഞ്ഞു. എന്നാൽ പൊലീസ് എത്തുന്നതിന് മുൻപേ ചിലർ കടയുടമയ്ക്ക് മുന്നറിയിപ്പ് നൽകി. ഇതേ തുടർന്നാണ് പതാക അഴിച്ചതെന്നും അദ്ദേഹം ആരോപിച്ചു.