തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത ആശയുടെ ആത്മഹത്യ കുറിപ്പിൽ വിവാദത്തിലാകുന്നത് സിപിഎം പ്രാദേശിക നേതൃത്വം. സിപിഎം നേതാക്കൾ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന് ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കുന്നു. സിപിഎം പ്രാദേശിക നേതാക്കളുടെ പേരും കത്തിൽ പറയുന്നുണ്ട്. സിപിഎം പ്രവർത്തകയും ആശ വർക്കറുമായിരുന്നു ആശ.

സിപിഎം പ്രവർത്തകരായ കൊറ്റാമം രാജൻ, അലത്തറവിളാകാം ജോയ് എന്നിവരാണ് മരണത്തിന് ഉത്തരവാദികളെന്നാണ് കത്തിൽ പറയുന്നത്. ഇവർ ഇരുവരും തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ഇതിനെതിരെ പാർട്ടി ജില്ലാ കമ്മിറ്റിയിൽ പലവട്ടം പരാതി നൽകിയിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും കുറിപ്പിൽ സൂചിപ്പിക്കുന്നു. ഇന്ന് രാവിലെയാണ് നെയ്യാറ്റിൻകര ഉദിയൻകുളങ്ങരക്ക് സമീപം അഴകികോണത്ത് സിപിഎം ലോക്കൽ കമ്മറ്റി നേതൃത്വത്തിലുള്ള കെട്ടിടത്തിൽ ആശയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

പാറശാലയിൽ നടന്ന തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ ആശ പങ്കെടുത്തിരുന്നു. എന്നാൽ പാർട്ടി ഉദിയൻകുളങ്ങര വാർഡിൽ മത്സരിക്കാൻ സീറ്റ് നൽകാമെന്ന് വാഗ്ദ്ധാനം നൽകിയിരുന്നതായി ബന്ധുക്കൾ പറയുന്നു. എന്നാൽ ഇന്നലെ നടന്ന ചർച്ചയിൽ ആശയെ പാർട്ടി ചതിച്ചതാകാം മരണ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.

സംഭവത്തിൽ പ്രതികരണവുമായി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. പാർട്ടി ഓഫീസ് സ്ഥിതി ചെയ്യുന്നിടത്തല്ല യുവതി മരിച്ചതെന്ന് ആനാവൂർ നാഗപ്പനും രംഗത്തു വന്നു. വർഷങ്ങൾക്ക് മുമ്പ് പാർട്ടി ഓഫീസ് പണിയാനായി വാങ്ങിയ സ്ഥലത്താണ് മരണം നടന്നത്. ആരും ഉപയോഗിക്കാതെ ആ സ്ഥലം കാടുപിടിച്ച് കിടക്കുകയാണ്. ഒരു ബൈക്കിന് പോലും നേരെ പോകാൻ കഴിയാത്ത വഴിയാണ്. പെൺകുട്ടി അവിടെ ആത്മഹത്യ ചെയ്തെന്ന് ഇന്ന് രാവിലെയോടെയാണ് അറിഞ്ഞതെന്നും ആനാവൂർ വിശദീകരിച്ചു.

യുവതി ആത്മഹത്യ ചെയ്യാനുള്ള കാരണം എന്താണെന്ന് അറിയില്ല. ഇവർ കുടുംബശ്രീ പ്രവർത്തകയായിരുന്നു. ഇന്നലെ നടന്ന കമ്മിറ്റിയിലുണ്ടായ മനോവിഷമമാണ് ആശയുടെ മരണകാരണമെന്നാണ് ബന്ധുക്കൾ ആരോപിച്ചത്. എന്നാൽ ഇന്നലെ ഇവർ പങ്കെടുത്ത കുടുംബശ്രീയുടെ കമ്മിറ്റി ഉണ്ടായിരുന്നോയെന്ന് തനിക്ക് അറിയില്ല. ഇന്നലെ പാർട്ടിയുടെ ഏരിയ കമ്മിറ്റിയുണ്ടായിരുന്നു. എന്നാൽ ഇവർ ഏരിയ കമ്മിറ്റി അംഗമല്ല. കുടുംബശ്രീയുടെ പ്രവർത്തക എന്ന നിലയിൽ ഇവർ സിപിഎം അനുഭാവിയാണെന്നും ആനാവൂർ പറഞ്ഞു.

കുടുംബശ്രീയിൽ ആശയ്ക്ക് മെമ്പർഷിപ്പുണ്ട്. കുടുംബശ്രീയുടെ എല്ലാ പരിപാടികളിലും ആശ സജീവമായി പങ്കെടുക്കാറുണ്ട്. പാർട്ടി ഘടകങ്ങളിലൊന്നിലും ആശയ്ക്ക് മെമ്പർഷിപ്പില്ലെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു. അഴകിക്കോണത്ത് പാർട്ടി ഓഫീസിനു വേണ്ടി വാങ്ങി ഇട്ടിരുന്ന കെട്ടിടത്തിനുള്ളിലാണ് ആശയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രിയോടെ ആശയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആശയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

അഴകിക്കോണം മേക്കെ ഭാഗത്ത് പുത്തൻവീട്ടിൽ ശ്രീകുമാറിന്റെ ഭാര്യയാണ് ആശ. ഇവർ ചെങ്കൽ പഞ്ചായത്തിലെ ആശാ വർക്കറാണ്. കഴിഞ്ഞ പതിനഞ്ച് വർഷമായി പാർട്ടി അംഗമായി പ്രവർത്തിച്ച് വരുന്ന ഇവർ കഴിഞ്ഞ ദിവസം പാറശാല പാർട്ടി ഓഫിസിൽ നടന്ന കമ്മിറ്റിയിൽ പങ്കെടുത്തിരുന്നതായി നാട്ടുകാർ പറയുന്നു. പാർട്ടി കമ്മിറ്റിയിൽ നിന്നും ഉണ്ടായ മനോവിഷമമാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

അരുൺ കൃഷ്ണ , ്രശീകാന്ത് എന്നിവർ മക്കളാണ്. യുവതി ആത്മഹത്യ ചെയ്ത സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധമുണ്ടായി. സംഭവ സ്ഥലത്ത് എത്തിയ പാറശാല പൊലീസിനെ നാട്ടുകാർ തടഞ്ഞിരുന്നു.