ഹ്യുൽവ (സ്പെയ്ൻ): ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് വനിതാ സിംഗിൾസ് കിരീടം ജപ്പാന്റെ അകാനെ യമാഗുച്ചിക്ക്. ഫൈനലിൽ ചൈനീസ് തായ്പേയിയുടെ ലോക ഒന്നാം നമ്പർ താരം തായ് സു യിങ്ങിനെ തകർത്താണ് അകാനെ യമാഗുച്ചി സ്വർണ മെഡൽ സ്വന്തമാക്കിയത്.

ഞായറാഴ്ച നടന്ന ഫൈനലിൽ നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു യമാഗുച്ചിയുടെ ജയം. സ്‌കോർ: 21-14, 21-11. 39 മിനിറ്റുകൾക്കുള്ളിൽ തന്നെ യമാഗുച്ചി ജയം സ്വന്തമാക്കി. ലോക ചാമ്പ്യൻഷിപ്പിൽ യമാഗുച്ചിയുടെ രണ്ടാം മെഡൽ നേട്ടമാണിത്. നേരത്തെ 2018-ൽ താരം വെങ്കല മെഡൽ നേടിയിരുന്നു.

തായ് സു യിങ് വെള്ളി മെഡൽ സ്വന്തമാക്കി. ലോക ചാമ്പ്യൻഷിപ്പിൽ ചൈനീസ് തായ്പേയ് താരത്തിന്റെ ആദ്യ മെഡൽ നേട്ടമാണിത്. നേരത്തെ ടോക്യോ ഒളിമ്പിക്സിലും താരം വെള്ളി മെഡൽ നേടിയിരുന്നു. അന്ന് സെമിയിൽ ഇന്ത്യയുടെ പി.വി സിന്ധുവിനെ പരാജയപ്പെടുത്തിയ തായ് സു യിങ്, ഫൈനൽ പോരാട്ടത്തിൽ ചൈനയുടെ ചെൻ യുഫെയിയോട് തോൽവി വഴങ്ങുകയായിരുന്നു.