തിരുവനന്തപുരം: കേരളത്തിലെ ക്രൈസ്തവർ നൂറ്റാണ്ടുകളായി നടത്തിവരുന്ന പുതുവർഷാരംഭ പാതിരാ പ്രാർത്ഥന പിണറായി സർക്കാരിന്റെ പിടിവാശിമൂലം ഉപേക്ഷിക്കേണ്ടി വരുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കെപിസിസി പ്രസിഡന്റ കെ. സുധാകരൻ എംപി. ഒരു വിഭാഗത്തോടു കാട്ടുന്ന ഈ വിവേചനം വിവേകരഹിതമാണ്.

രാത്രി കാലത്തു നടത്തുന്ന ചില തീർത്ഥാടനങ്ങൾക്ക് സർക്കാർ ഇളവു നൽകിയിട്ടുണ്ട്. അതേ ആനുകൂല്യമാണ് ക്രൈസ്തവർക്കും നൽകേണ്ടത് എന്നാണ് അവർ ആവശ്യപ്പെടുന്നത്. ഒരു പന്തിയിൽ രണ്ടു വിളമ്പിനു പകരം സർക്കാർ എല്ലാവരെയും സമഭാവനയോടെയാണു കാണേണ്ടതെന്നു സുധാകരൻ ചൂണ്ടിക്കാട്ടി.

രാത്രി പത്തുമണിക്കുശേഷമുള്ള യാത്രക്ക് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം മൂലമാണ് ക്രൈസ്തവർക്ക് ഈ ദുരവസ്ഥ ഉണ്ടായത്. രാത്രി പത്തുമണിക്കു ശേഷമാണ് മിക്ക ദേവാലയങ്ങളിലും പുതുവർഷാരംഭ പ്രാർത്ഥന നടത്തുന്നത്. ചിലയിടങ്ങളിൽ പാതിരാത്രിയിലാണ് പ്രാർത്ഥന നടത്തുന്നത്. ക്രൈസ്തവർ കുടുംബാംഗങ്ങളോടൊപ്പം പങ്കെടുക്കുന്ന പ്രധാനപ്പെട്ട ചടങ്ങാണിത്. പിണറായി സർക്കാരിന്റെ കടുംപിടിത്തം മൂലം അത് ഇല്ലാതാകുന്ന സാഹചര്യം ഉണ്ടാകരുതെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി.