കോട്ടയം: തേങ്ങ എറിഞ്ഞുടച്ചാൽ എത്ര കഷണമാകുമെന്ന് ആർക്കും പറയാൻ പറ്റത്തില്ല...#ഹാപ്പി_ബർത്ത്‌ഡേ... #കേരള_കോൺഗ്രസ്...-ഇതായിരുന്നു ദിൽജിത്തിന്റെ രാഷ്ട്രീയ നർമ്മ ബോധം... കേരളാ കോൺഗ്രസിന്റെ പിറന്നാൾ ദിവത്തിൽ ദിൽജിത്ത് ഇട്ടതാണ് ഈ പോസ്റ്റ്. കേരളാ കോൺഗ്രസിന്റെ പിളർപ്പും വളർത്തയും ഓർമ്മിപ്പിച്ച 24 ന്യൂസിന്റെ കോട്ടയത്തെ ചീഫ് റിപ്പോർട്ടർ. ഈ ദിൽജിത്താണ് ആത്മഹത്യയുടെ വഴിയേ ജീവിതം അവസാനിപ്പിച്ചത്. കൂട്ടുകാർക്ക് താങ്ങാവുന്നതിലും അപ്പുറമാണ് ഈ വേദന. സോഷ്യൽ മീഡിയയിൽ ദിൽജിത്തിനെ കുറിച്ചുള്ള കൂട്ടുകാരുടെ ഓർമ്മകൾ നിറയുകയാണ്.

പഞ്ചപാണ്ഡവർ ഉപയോഗിച്ചിരുന്ന തോക്കുകൾ.... ഒരു ചിത്രവുമായി ദിൽജിത്ത് ഇട്ട മറ്റൊരു പോസ്റ്റ്. മോൻസൺ മാവുങ്കലിന്റെ അറസ്റ്റിന് ശേഷമുള്ള പുരാവസ്തു കളിയാക്കൽ. കുറച്ചു നാളായി തീർത്തും മാനസിക വേദനയിലായിരുന്നു ദിൽജിത്ത്. കുടുംബ പ്രശ്‌നങ്ങളായിരുന്നു ഇതിന് കാരണം. ഇത് വീട്ടുകാരും സമ്മതിക്കുന്നു. അപ്പോഴും ആ ചിരിച്ച മുഖം തങ്ങളെ വിട്ടു പോകുമെന്ന് കൂട്ടുകാരാരും കരുതിയതുമില്ല.

ഒരേ കാലത്ത് രണ്ട് ഇടങ്ങളിലായി പഠിച്ചവരാണ്. കോഴിക്കോട് റിന്യുവൽ സെന്ററിലെ ക്യാമ്പിൽ വെച്ചുള്ള പരിചയം സൗഹൃദമാവുന്നത് ഞാൻ തൃശൂർ മാധ്യമം ബ്യൂറോയിലെത്തിയപ്പോഴാണ്. ശ്രീധരൻ വഴിയാണ് ദിൽജിത്ത് സുഹൃത്താവുന്നത്. അവനിന്ന് പോയെന്ന് അറിയുന്നു. മറ്റുള്ളവരെ കുടുകുടെ ചിരിപ്പിക്കുന്ന അവന്റെ മറ്റൊരു തമാശയാവുമിതും. എന്താ ഡാ Diljith CG പറയാ adieu comrade-ശരത് ഓങ്ങല്ലൂറിന്റെ പോസ്റ്റാണ് ഇത്. ദൈവം, ഇന്ന് തമാശകൾ കേട്ട് ചിരിച്ചുറങ്ങും ! നീ ഒപ്പമുള്ളവരെ ശൂന്യതയിലേക്ക് തള്ളിവിട്ട് ഉണർന്നേയിരിക്കുകയാണല്ലോ ?? Diljith CG ഇവിടെയത്രയും നാവ് കയ്ക്കുന്ന, നെഞ്ച് നീറുന്ന, തലയ്ക്ക് ചുറ്റുമെന്തോ കൊളുത്തി വലിക്കുന്ന ഓർമ്മകൾ പിടഞ്ഞു തുടങ്ങുകയാണ്-ഇത് ഫെയ്‌സ് ബുക്കിലെത്തിയ മറ്റൊരു അനുസ്മരണ കുറിപ്പ്. Diljith CG നിന്റെ ചിരിയും, തമാശയും ഇനിയുമില്ലല്ലോ, വിശ്വസിക്കാൻ കഴിയുന്നില്ല. പ്രണാമം.... വെള്ളിയാഴ്ചയും കണ്ടിരുന്നു.. HNL ന്യൂസ് എടുത്തു..വിശ്വസിക്കാൻ ആവാത്ത വേർപാട്.. പ്രിയ സുഹൃത്തിന് ആദരാഞ്ജലികൾ-ഇങ്ങനെ നീളുന്നു അനുസ്മരണങ്ങൾ.

മാധ്യമ പ്രവർത്തകൻ അനീഷ് ഇട്ട പോസ്റ്റ് ചുവടെ

രാവിലെ 9 മണിക്ക് മുമ്പ് കോട്ടയം പ്രസ് ക്ലബിൽ ഹാജർ.വൈകുന്നേരം ഏറ്റവുമൊടുവിൽ ക്ലബ് പരിസരത്തുനിന്നും മടങ്ങുന്നവരിൽ ഒരാളുമായിരുന്നു ദിൽജിത്ത്.തലയോലപ്പറമ്പിലേക്കും തിരിച്ചുമുള്ള ഓട്ടത്തിനിടയിൽ ബാക്കി എന്തിനെങ്കിലും സമയമുണ്ടോയെന്ന് ഞാൻ ചോദിക്കുമായിരുന്നു....ഇങ്ങനൊക്കെയല്ലേ ചേട്ടാ ജീവിതമെന്ന് ചിരിച്ചുകൊണ്ട് പറയും.വെരുകുപോലെ നടന്നുള്ള വാർത്ത ചെയ്ത്തിനപ്പുറം ക്ലബിലെ കൃഷി,ഷട്ടിലുകളി തുടങ്ങി സകല പരിപാടികളുടെയും ആഘോഷക്കമ്മിറ്റിക്കാരനായിരുന്നു.

ദേഷ്യപ്പെടുകയോ കുശുമ്പുപറയുന്നതോ കണ്ടിട്ടില്ല.സർവ്വോപരി കോട്ടയത്തെ ഡപ്യൂട്ടേഷൻ കാലത്ത് കോവിഡ് കൈമാറി തന്നതും കക്ഷിയായിരുന്നു.വാർത്തകളോട് അമിത ആവേശമില്ല, കൃത്യയയും വസ്തുതയും നോക്കാതെ അലക്കുകയുമില്ല.രാണ്ടാഴ്ച മുമ്പ് മുല്ലപ്പെരിയാറിലായിരുന്നു അവസാനം കണ്ടത്.വള്ളക്കടവിൽ നിന്നും മടങ്ങും വഴി ഒരു നാടൻ ഹോട്ടലിൽ മുട്ടിയിരുന്നാണ് ഭക്ഷണം കഴിച്ചത്...ശരീരത്തിന്റെ ചൂട് വീണ്ടും ദേഹത്തുതട്ടുംപോല അകവും പുറവും പൊള്ളുന്നു..

ട്വന്റിഫോർ കോട്ടയം ചീഫ് റിപ്പോർട്ടർ സി.ജി ദിൽജിത്തിന്റെ മരണം ആത്മഹത്യെന്ന് പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്. 32 വയസായിരുന്നു. കുടുംബ പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. ജോലി സ്ഥലത്തെ പ്രശ്നങ്ങളെ കുറിച്ച് വിരമൊന്നും ഇല്ലെന്നും വിശദീകരിച്ചു. സ്നേഹത്തോടെ എല്ലാവരോടും ഇടപെടുന്ന വ്യക്തിയായിരുന്നു ദിൽജിത്ത്. പ്രവർത്തിച്ച സ്ഥലങ്ങളിൽ എല്ലാം വലിയ സുഹൃത്ത് ബന്ധവുമുണ്ടായിരുന്നു. അതുകൊണ് തന്നെ ഞെട്ടലോടെയാണ് മാധ്യമ ലോകം ദിൽജിത്തിന്റെ മരണവാർത്ത ഉൾക്കൊണ്ടത്. തലയോലപ്പറമ്പ് ചെള്ളാശേരി ഗോപിയുടെയും അനിതയുടേയും മകനായ ദിൽജിത്ത് കഴിഞ്ഞ ഏഴ് വർഷമായി ദൃശ്യമാധ്യ രംഗത്ത് സജീവമാണ്.

ട്വന്റിഫോറിന്റെ തുടക്കം മുതൽ കോട്ടയം ബ്യൂറോ മേധാവിയായിരുന്നു. കൈരളി ടിവി അടക്കമുള്ള സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. വ്യത്യസ്തമായ നിരവധി റിപ്പോർട്ടുകളിലൂടെ ദൃശ്യമാധ്യമ രംഗത്ത് ദിൽജിത്ത് ശ്രദ്ധേയനായിരുന്നു. തലയോലപറമ്പ് സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അതിന് ശേ,ം ഏറ്റുമാനൂരപ്പൻ കോളേജിൽ പഠനം. കോട്ടയം പ്രസ് ക്ലബ്ബിൽ നിന്നാണ് ജേർണലിസം പഠിച്ചത്. അതിന് ശേഷം മംഗളത്തിലും കൈരളിയിലും ജോലി നോക്കി. പിന്നീടാണ് ട്വന്റി ഫോറിലേക്ക് മാറിയത്.

പത്ത് മാസം മുമ്പായിരുന്നു ദിൽജിത്തിന്റെ വിവാഹം. അതിന് ശേഷം ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇന്ന് രാവിലെ കതകു തുറന്ന ദിൽജിത്തിന്റെ അച്ഛനാണ് മരണം ആദ്യം അറിഞ്ഞത്. തുടർന്ന് അമ്മാവനെത്തി പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും ചെയ്തു. ഉറക്ക ഗുളിക അമിതമായി കഴിച്ചാണ് ആത്മഹത്യ. ഗുളികയുടെ കുപ്പിയും മറ്റും പൊലീസിന് കിട്ടിയിട്ടുണ്ട്.