ദുബായ്: ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ നടത്തിയ പ്രകടനമാണ് വില്യംസണ് തുണയായത്. ആദ്യ ഇന്നങ്സിൽ 49 നേടിയ വില്യംസൺ രണ്ടാം ഇന്നിങ്സിൽ 52 റൺസുമായി പുറത്താവാതെ നിന്നിരുന്നു. 101 റൺസാണ് ഒന്നാകെ വില്യംസൺ നേടിയത്. 901-ാണ് വില്യംസണിന്റെ റേറ്റിങ് പോയിന്റ്. ആദ്യമായിട്ടാണ് 30-കാരൻ 900 കടക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ഓസീസ് താരം സ്റ്റീവൻ സ്മിത്തുമായി 10 പോയിന്റ് വ്യത്യാസമാണ് വില്യംസണിനുള്ളത്.

ഫൈനലിന് മുമ്പ് വില്യംസൺ രണ്ടാം സ്ഥാനത്തേക്ക് വീണിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ നടത്തിയ മോശം പ്രകടനമാണ് വില്യംസണ് വിനയായത്. ഓസ്ട്രേലിയയുടെ മർനസ് ലബുഷാനെ, ഇന്ത്യൻ ക്യാപ്്റ്റൻ വിരാട് കോലി, ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് എന്നിവർ യഥാക്രമം മൂന്ന് മുതൽ അഞ്ച് വരെയുള്ള സ്ഥാനങ്ങളിലുണ്ട്. രോഹിത് ശർമ, റിഷഭ് പന്ത്, ഡേവിഡ് വാർണർ, ക്വിന്റൺ ഡി കോക്ക്, ഹെന്റി നിക്കോൾസ് എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.

കിവീസ് വെറ്ററൻ താരം റോസ് ടെയ്ലറും നേട്ടമുണ്ടാക്കി. ടെസ്റ്റ് ഫൈനലിലൊന്നാകെ 58 റൺസ് നേടിയ താരം 14-ാം സ്ഥാനത്താണ്. ഇന്ത്യക്കെതിരെ ആദ്യ ഇന്നിങ്സിൽ 54 റൺസ് നേടിയ കിവീസ് ഓപ്പണർ ഡെവോൺ കോൺവെ 18 സ്ഥാനങ്ങൽ മെച്ചപ്പെടുത്തി 42-ാം സ്ഥാനത്തെത്തി. ബൗളർമാരുടെ റാങ്കിലും കിവീസ് താരങ്ങൾ നേട്ടമുണ്ടാക്കി. കെയ്ൽ ജെയ്മിസണാണ് ഇതിൽ പ്രധാനി.

ടെസ്റ്റിൽ 61 റൺസിന് ഏഴ് വിക്കറ്റാണ് ജെയ്മിസൺ വീഴ്‌ത്തിയത്. ഈ പ്രകടനം കരിയറിലെ മികച്ച റാങ്കിലെത്താൻ താരത്തെ സഹായിച്ചു. 13-ാം റാങ്കിലാണ് താരം. അഞ്ച് വിക്കറ്റ് നേടിയ ബോൾട്ട് 11-ാം സ്ഥാനത്തുണ്ട്. ഇന്ത്യൻ താരങ്ങളിൽ നേട്ടമുണ്ടാക്കിയ താരം അജിൻക്യ രഹാനെയാണ്. 13-ാം സ്ഥാനത്താണ് താരം. അതേസമയം രവീന്ദ്ര ജഡേജയ്ക്ക് ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം നഷ്ടമായി. കിവീസിനെതിരെ ഒരു വിക്കറ്റാണ് താരം നേടിയിരുന്നത്. ഇതോടെ ജേസൺ ഹോൾഡർ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.