ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസ് ഹോക്കി മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മൻപ്രീത് സിംഗാണ് 18 അംഗ ടീമിന്റെ നായകൻ. ഹർമൻപ്രീത് സിങ് ആണ് വൈസ് ക്യാപ്റ്റൻ. മലയാളി താരം പി.ആർ. ശ്രീജേഷ് ഗോൾവല കാക്കും. അതേസമയം, എഫ് ഐ എച്ച് പ്രോ ലീഗിൽ കളിച്ച ഗോൾ കീപ്പർ സരാജ് കർക്കേറ, ഫോർവേർഡ് ഷിലാൻഡ ലക്ര, സുഖ്ജീത് സിങ് എന്നിവർ ടീമിലില്ല.

ജൂലായ് 28 മുതൽ ഓഗസ്റ്റ് എട്ടുവരെ ഇംഗ്ലണ്ടിലെ ബിർമിങ്ഹാമിൽവച്ചാണ് കോമൺവെൽത്ത് ഗെയിംസ് നടക്കുന്നത്. സീനിയർ താരങ്ങളടങ്ങിയ മികച്ച നിരയെയാണ് ഇന്ത്യ അയയ്ക്കുന്നത്. ഷ്യൻ ഗെയിംസിൽ ശ്രദ്ധകേന്ദ്രീകരിക്കാനായി കോമൺവെൽത്ത് ഗെയിസിൽ രണ്ടാം നിര ടീമിനെ അയക്കാനായിരുന്നു ഹോക്കി ഇന്ത്യ ആദ്യം തീരുമാനിച്ചിരുന്നത്.

2024ലെ പാരീസ് ഒളിംപിക്‌സിനുള്ള യോഗ്യതാ ടൂർണമെന്റ് കൂടിയാണ് ഏഷ്യൻ ഗെയിംസ്. എന്നാൽ കോവിഡ് ആശങ്കയെത്തുടർന്ന് ഏഷ്യൻ ഗെയിംസ് ആതിഥേയത്വത്തിൽ നിന്ന് ചൈന പിന്മാറുകയും ഗെയിംസ് അനിശ്ചിതത്വത്തിലാവുകയും ചെയ്തതോടെയാണ് കോമൺവെൽത്ത് ഗെയിംസിന് ഒന്നാം നിര ടീമിനെ അയക്കാൻ ഹോക്കി ഇന്ത്യ തീരുമാനിച്ചത്.

പുതുമുഖങ്ങളെ അണിനിരത്തി ഈയിടെ അവസാനിച്ച ഏഷ്യ കപ്പ് ഹോക്കിയിൽ ഇന്ത്യ മോശം പ്രകടനമാണ് പുറത്തെടുത്തത്. ഇന്ത്യയ്ക്ക് വേണ്ടി ടോക്യോ ഒളിമ്പിക്സിൽ വെങ്കലം നേടിയ ടീമിലെ മിക്ക അംഗങ്ങളും കോമൺവെൽത്തിനായുള്ള ടീമിലുണ്ട്.

പൂൾ ബിയിൽ ഇംഗ്ലണ്ട്, കാനഡ,വെയിൽസ്,ഘാന എന്നിവരോടാണ് ഇന്ത്യ മാറ്റുരയ്ക്കുക. ജൂലൈ 28ന് ആരംഭിക്കുന്ന ഗെയിംസിൽ ഘാനയ്‌ക്കെതിരെ ജൂലൈ 31നാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ഇന്ത്യൻ ഹോക്കി ടീമിന് ഇതുവരെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടാനായിട്ടില്ല. 2010-ലും 2014-ലും വെള്ളി നേടിയതാണ് മികച്ച നേട്ടം. കഴിഞ്ഞ തവണ ഇന്ത്യയ്ക്ക് മെഡൽ നേടാൻ സാധിച്ചില്ല. വെങ്കലമെഡലിനായുള്ള മത്സരത്തിൽ അന്ന് ഇന്ത്യൻ ഹോക്കി ടീം ഇംഗ്ലണ്ടിനോട് തോൽവി വഴങ്ങി. 2018ൽ ഗോൾഡ് കോസ്റ്റിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ ഹോക്കിയിൽ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ക്യാപ്റ്റൻ മൻപ്രീത് സിംഗിന്റെ നേതൃത്വത്തിലിറങ്ങിയ സംഘം കഴിഞ്ഞ വർഷം ടോക്കിയോ ഒളിംപിക്‌സിൽ വെങ്കലം സ്വന്തമാക്കിയിരുന്നു