മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പതിനൊന്നു മാസത്തെ ഇടവേളയ്ക്കുശേഷം വീണ്ടും കളിക്കളത്തിലേക്ക്. അഞ്ച് ഏകദിനവും മൂന്നു ട്വന്റി20യും അടങ്ങുന്ന പരമ്പരയ്ക്കായി ദക്ഷിണാഫ്രിക്കൻ ടീം ഇന്ത്യയിലെത്തുമെന്നാണ് ബിസിസിഐയുടെ അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന. പരമ്പര സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.

'വിശദാംശങ്ങൾ തയാറാക്കിയശേഷം പ്രഖ്യാപനം ഉടൻ വരും. ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുമായി കാര്യങ്ങൾ ഏകോപിപ്പിക്കുകയാണ്. തീയതി പിന്നീട് അറിയിക്കും.' ബിസിസിഐ ഭാരവാഹി മാധ്യമങ്ങളോട് പറഞ്ഞു. ക്വാറന്റീൻ ഒഴിവാക്കുന്നതിനായി എല്ലാ മത്സരങ്ങളും ഒറ്റ വേദിയിൽ തന്നെ നടത്താനാണ് ആലോചന.

ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക (സിഎസ്എ) പര്യടനം സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണം നൽകിയിട്ടില്ലെന്നാണ് സൂചന. ദക്ഷിണാഫ്രിക്കൻ വനിതാ ടീം നിലവിൽ പാക്കിസ്ഥാനെതിരെ നാട്ടിൽ പരമ്പര കളിക്കുകയാണ്. ഫെബ്രുവരി 3ന് ഡർബനിലെ കിംങ്‌സ്മീഡിലാണ് അവസാനം ട്വന്റി20.

കഴിഞ്ഞ വർഷം മാർച്ചിൽ ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോട് തോറ്റശേഷം ഇന്ത്യയ്ക്ക് ഇതുവരെ ഒരു മത്സരം പോലും കളിക്കാനായിട്ടില്ല. നവംബറിൽ യുഎഇയിൽ നടന്ന വനിതാ ട്വന്റി20 ചാലഞ്ചിൽ താരങ്ങൾ മൂന്നു ടീമുകളിലായി കളിച്ചിരുന്നു. സ്മൃതി മന്ഥന നയിച്ച ട്രെയിൽ ബ്ലെയ്‌സേഴ്‌സിനായിരുന്നു കിരീടം. ഹർമൻപ്രീത് കൗർ നയിച്ച സൂപ്പർനോവാസ്, മിതാലി രാജ് നയിച്ച വെലോസിറ്റി എന്നിവയായിരുന്നു മറ്റു ടീമുകൾ. വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് കളിക്കാൻ അവസരം കുറവായതിനെക്കുറിച്ചു ട്രെയ്ൽബ്ലെയ്‌സേഴ്‌സ് ടീമിനെ ജേതാക്കളാക്കിയ ശേഷം സ്മൃതി മന്ഥന സൂചിപ്പിച്ചിരുന്നു.