തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയിൽ കേരളത്തിൽ നിന്നുമുമുള്ള സ്വാതന്ത്ര്യ സമര പോരാളികളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസലിയാർ എന്നിവരുടെ പേരുകൾ ഉൾപ്പെട്ട സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല. ചരിത്ര പുസ്തകത്തിൽ ഉൾപ്പെട്ട ഈ ഭാഗം പിൻവലിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകണമെന്ന് ശശികല ആവശ്യപ്പെട്ടു.

2018ൽ നരേന്ദ്ര മോദി പുറത്തിറക്കിയ 'ഡിക്ഷണറി ഓഫ് മാർട്ടയേഴ്‌സ് ഇൻ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിൾ' എന്ന് പേരിട്ട പ്രസിദ്ധീകരണത്തിലാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലി മുസ്ലിയാരുടെയും പേര് ഉൾപ്പെട്ടിരിക്കുന്നത്.എന്നാൽ ഇരുവരുടെയും പേരുകൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയത് 'ശരിക്കും ഞെട്ടലുളവാക്കുന്നു' എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇടപെട്ട് 'സത്യത്തിനും ചരിത്ര വസ്തുതകൾക്കും വിരുദ്ധമായ' ഈ നിഘണ്ടു പിൻവലിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നുമാണ് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ആവശ്യപ്പെടുന്നത്.

ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷയുടെ പ്രതികരണ കുറിപ്പ് ചുവടെ:

'രക്തസാക്ഷി നിഘണ്ടുവിൽ നിന്ന് മാപ്പിള ലഹളക്കാരെ ഒഴിവാക്കണം .
ഹിന്ദു ഐക്യവേദി
.....................................................................
കേന്ദ്ര സർക്കാരിന്റെ സാംസ്‌കാരിക വകുപ്പും ഐസിഎച്ച്ആറും ചേർന്ന് തമിൾനാട് ,കേരള, ആന്ധ്ര, തെലങ്കാന, കേരളം എന്നീ സംസ്ഥാനങ്ങളിലെ സമരവുമായി ബന്ധപ്പെട്ട രക്തസാക്ഷി പട്ടിക പുറത്തിറക്കിയതിൽ ഹിന്ദു വംശഹത്യയ്ക്ക് നേതൃത്വം നൽകിയ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലിമുസലിയാർ എന്നിവരുടെ പേരുകൾ ഉൾപ്പെട്ടത് ശരിക്കും ഞെട്ടലുളവാക്കുന്നു . തുർക്കിയിലെ ഖലീഫക്ക് വേണ്ടി അഫ്ഗാനിലെ അമീറിനെ കാത്ത് ഏതാനും മാസങ്ങൾ നടത്തിയ ഇസ്ലാമിക ആക്രമണമായിരുന്നു 1921 ലെ മാപ്പിള ലഹള. വാസ്തവത്തിൽ അത് ഇസ്ലാമിക ഭരണ സ്ഥാപനമാണ് ലക്ഷ്യമാക്കിയത്.അതിന് വേണ്ടി സ്വത്തും മാനവും മതവും ആരാധനാലയങ്ങളും നഷ്ടപ്പെട്ടത് അവിടുത്തെ ഹിന്ദുക്കൾക്കാണ്.

തികഞ്ഞ വംശഹത്യയാണ മാപ്പിള ലഹളയിൽ നടന്നത് .പിന്നീട് കേരളത്തിലെ ഭരണാധികാരികൾ വോട്ടുബാങ്കിനു വേണ്ടി ഈ ലഹളക്കാരെ വെള്ളപൂശുകയും മാപ്പിള ലഹളയെ സ്വാതന്ത്ര്യ സമരമാക്കി പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകുകയും ചെയതു . അതിനെ പിൻപറ്റിയാണ് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരും സ്വാതന്ത്ര്യ സമര പോരാളികളായി ചരിത്ര നിഘണ്ടുവിൽ സ്ഥാനം പിടിച്ചത്.

അലി മുഹമ്മദ് നൗഷാദ് അലി, മുഹമ്മദ് ഷക്കീബ് അൽത്താർ, മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ റിസേർച്ച് ആൻഡ് എഡിറ്റോറിയൽ ടീമാണ് ഇപ്പോഴത്തെ നിഘണ്ടുവിൽ ചരിത്ര വിരുദ്ധമായ ഈ വളച്ചൊടിക്കൽ നടത്തിയത്. ഇരകളാക്കപ്പെട്ട ജനതയോടുള്ള കൊടും ക്രൂരതയാണിത് . നാടിന്റെ സംസ്‌കാരത്തിലും പുരോഗതിയിലും ശാക്തീകരണത്തിലും ബദ്ധശ്രദ്ധ പുലർത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇടപെട്ട് സത്യത്തിനും ചരിത്ര വസ്തുതകൾക്കും വിരുദ്ധമായ ഈ നിഘണ്ടു പിൻവലിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം.

സാംസ്‌കാരിക വകുപ്പും ഇന്ത്യൻ ചരിത്ര ഗവേഷക വകുപ്പും അവരുടെ തെറ്റു തിരുത്തി സ്വാതന്ത്യസമര രക്തസാക്ഷി പട്ടികയിൽ നിന്നും വംശഹത്യ നടത്തിയ വാരിയൻ കുന്നത്ത് കഞ്ഞഹമ്മദ് ഹാജിയേയും ആലിമുസലിയാരേയും ഒഴിവാക്കണം. ഈ പട്ടിക ഉൾപ്പെട്ട പുസ്തകം പിൻവലിക്കണം. അത് ഇരകളുടെ കുടുംബത്തോട് ചെയ്യുന്ന സാമാന്യ നീതിയാണ്. മാത്രമല്ല യഥാർത്ഥ രക്തസാക്ഷികളുടെ മഹിമ കുറയാനും വിശ്വാസ്യത സംശയിക്കാനും ഈ ചരിത്ര നിഘണ്ടു ഇടയാക്കും.

K P ശശികല ടീച്ചർ,
സംസ്ഥാന അദ്ധ്യക്ഷ,
ഹിന്ദു ഐക്യവേദി.'