തിരുവനന്തപുരം: കടുത്ത കോവിഡ് ഭീഷണികൾക്കിടയിൽ വിദ്യാർത്ഥികളുടെ ജീവൻ പന്താടിക്കൊണ്ട് പരീക്ഷ നടത്താനുള്ള നീക്കത്തിൽ നിന്ന് സർവകലാശാലകൾ അടിയന്തരമായി പിന്മാറണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി കേരള ഗവർണ്ണർക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും കത്ത് നൽകി.

സംസ്ഥാനത്ത് വിദ്യാർത്ഥികൾക്ക് ഒരു ഡോസ് വാക്സിൻ പോലും നല്കിയിട്ടില്ല.ഇത് സർക്കാരിന്റെ അതീവഗുരുതരമായ വീഴ്ചയാണ്. ആരോഗ്യ സുരക്ഷയെ കുറിച്ചുള്ള വിദ്യാർത്ഥികളുടെയും രക്ഷകർത്താക്കളുടെയും ആശങ്ക ന്യായമാണ്.വൈകുന്നേരങ്ങളിൽ ചാനലുകളിൽ വന്ന് ഗീർവാണം മുഴക്കുന്ന മുഖ്യമന്ത്രി വിദ്യർത്ഥികളുടെ ആശങ്കയും ജീവഭയവും കണ്ടില്ലെന്നു നടിച്ചാണ് സർവകലാശാലാ പരീക്ഷകൾക്ക് പച്ചക്കൊടി കാട്ടുന്നത്.

കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നിരിക്കുകയും കോവിഡ് ഡെൽറ്റാ വകഭേദം പടരുകയും ചെയ്യുന്ന സാഹചര്യമാണ് കേരളത്തിൽ. ലോക്ക് ഡൗൺ നിയന്ത്രണം തുടരുന്നതിനാൽ യാത്രാസൗകര്യവും നിലവിലില്ല.എന്നിട്ടും കണ്ണൂർ സർവകലാശാല ഈ മാസം 30 മുതൽ പരീക്ഷകൾ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.കോഴിക്കോട് സർവകലാശാല നാലും അഞ്ചും സെമസ്റ്റർ പരീക്ഷകളുടെ ഫലം ഇതുവരെ പ്രസിദ്ധീകരിക്കാതെ ആറാം സെമസ്റ്റർ പരീക്ഷ നടത്താൻ ഒരുങ്ങുന്നു. എന്നാൽ, സർക്കാരും സർവകലാശാലകളും വിദ്യാർത്ഥികളുടെ കഷ്ടപ്പാടുകൾ കണ്ടില്ലെന്ന് നടിക്കുകയാണ്.

മഹാരാഷ്ട്ര,ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ വിദ്യാർത്ഥികളുടെ സുരക്ഷയെ മുൻനിർത്തി പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്.അതേമാതൃക പിന്തുടർന്ന് പരീക്ഷകൾ നീട്ടിവെയ്ക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു