തിരുവനന്തപുരം: ഇന്ധനവില വർധനവിനെതിരേ എൽഡിഎഫ് പ്രക്ഷോഭമല്ല നടത്തേണ്ടത് പകരം നികുതിയിളവാണ് ജനങ്ങൾക്കു നൽകേണ്ടതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. അതിനു തയാറാകാതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള സമരത്തെ ജനം പുച്ഛിച്ചു തള്ളുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ധനവില 100 രൂപ കടന്നപ്പോൾ അതിൽ സംസ്ഥാന സർക്കാർ ജനങ്ങളിൽ നിന്നു പിടിച്ചുവാങ്ങുന്നത് 22.71 രൂപയുടെ നികുതിയാണ്. കേന്ദ്രസർക്കാർ നികുതിയിനത്തിൽ ഈടാക്കുന്നത് 32.90 രൂപയും. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന രീതിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ജനത്തെ കൊള്ളയടിക്കുന്നത്. കോവിഡ് മഹാമാരിയിൽ ജനം നട്ടംതിരിയുമ്പോൾ ജനങ്ങൾക്ക് ആശ്വാസം പകരുന്നതിനു പകരം ഖജനാവ് വീർപ്പിക്കുന്നതിൽ മാത്രമാണ് ഇരുവരുടെയും ശ്രദ്ധയെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി.

ഇന്ധനവില കൂടിയപ്പോൾ മുൻ യുഡിഎഫ് സർക്കാർ 619.17 കോടി രൂപയുടെ നികുതി ഇളവ് നല്കിയതിനു നേരെ പിണറായി സർക്കാർ കണ്ണടയ്ക്കുന്നു. രാജസ്ഥാൻ, അസം, മേഘാലയ, പശ്ചിമ ബംഗാൾ ഉൾപ്പെടെ നിരവധി സംസ്ഥാന സർക്കാരുകൾ നികുതി കുറച്ചതു കാണാനും ഇവർക്ക് കണ്ണില്ല. ഒരു തവണ പോലും നികുതി കുറയ്ക്കാതെ കേന്ദ്രത്തിൽ കുറ്റം ചുമത്തി സ്വന്തം ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടി. ഇന്ധനവില ജിഎസ്ടിയിൽ ഉൾപ്പെടുത്തിയാൽ നികുതി വൻ തോതിൽ കുറയുമെങ്കിലും പിണറായി സർക്കാർ അതിനും എതിരു നില്ക്കുന്നു.

യുപിഎ സർക്കാർ വൻ തോതിൽ സബ്‌സിഡി നല്കി ഇന്ധനവില നിയന്ത്രിച്ച് കേന്ദ്രം കാണുന്നില്ല. 2008ൽ യുപിഎ ഭരണകാലത്ത് ക്രൂഡ് ഓയിൽ വില 145.31 ഡോളർ ആയിരുന്നപ്പോൾ രാജ്യത്ത് പെട്രോളിന് 50.62 രൂപയും ഡീസലിന് 34.86 രൂപയുമായി പിടിച്ചു നിർത്തിയത് സബ്‌സിഡി നല്കിയാണ്. ഇപ്പോൾ അന്താരാഷ്ട്രവിപണയിൽ ക്രൂഡിന് വില 74 ഡോളറായെങ്കിലും വില കുറയ്ക്കുന്നില്ല. അന്താരാഷ്ട്ര വിപണിയിലെ വില വർധനവിന് ആനുപാതികമായി ഇന്ത്യയിൽ വിലകൂട്ടുന്നില്ലെന്നും കോവിഡ് പ്രതിരോധത്തിനും ശൗചാലയ നിർമ്മാണത്തിനും വേണ്ടിയാണ് ഇന്ധന നികുതിക്കൊള്ള നടത്തുന്നതെന്നും മറ്റും ന്യായീകരിച്ച് ഇവർ സ്വയം വിഡ്ഢികളാകുന്നു.

കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെട്ട് വില നിയന്ത്രിക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.