തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി ഡി സതീശനെയും സ്ഥാനം ഒഴിഞ്ഞ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെയും സന്ദർശിച്ച് നിയുക്ത കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മുല്ലപ്പള്ളി ജേഷ്ഠ സഹോദരനെ പോലയെന്ന് ഹൈക്കമാൻഡ് പ്രഖ്യാപനത്തിന് ശേഷം ആദ്യമായി ഇന്ദിരഭവനിലെത്തിയ കെ സുധാകരൻ പറഞ്ഞു.

രാവിലെ പതിനൊന്നേകാലോടെയാണ് നിയുക്ത കെപിസിസി അധ്യക്ഷൻ ഇന്ദിരാ ഭവനിലെത്തിയത്. മുൻഗാമിയെ കാണാനെത്തിയ കെ സുധാകരനെ സ്വീകരിക്കാൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രവേശനകവാടത്തിൽ തന്നെയുണ്ടായിരുന്നു

ബജറ്റ് സമ്മേളനത്തിൽ തിരക്കിലായ പ്രതിപക്ഷനേതാവിനെ നിയമസഭയിലെ ഔദ്യോഗിക മുറിയിലെത്തിയാണ് സുധാകരൻ കണ്ടത്. വർക്കിങ് പ്രസിഡന്റുമാരായ ടി സിദ്ദിഖും പി ടി തോമസും കോൺഗ്രസ് എംഎ‍ൽഎമാരും ഒപ്പമുണ്ടായിരുന്നു. തലസ്ഥാനത്തില്ലാത്ത ഉമ്മൻ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും കെ സുധാകരൻ പിന്നീട് കാണും.

അതേ സമയം പുതിയസ്ഥാനലബ്ധിയിൽ സുധാകരനെ മന്ത്രി എം വി ഗോവിന്ദൻ ആശംസയറിയിച്ചു. കെപിസിസി അധ്യക്ഷനാകുന്ന സുധാരകനെ ആംശസയറിക്കാൻ കണ്ണൂരിൽ നിന്നുള്ള മന്ത്രി എം.വി ഗോവിന്ദൻ പ്രതിപക്ഷനേതാവിന്റെ മുറിയിലെത്തിയത് കൗതുകമായി