കണ്ണൂർ: കോവിഡ് കാലത്ത് സിപിഎം ജനങ്ങളിലേക്ക് ഇറങ്ങി ചെന്നെന്നും കോൺ​ഗ്രസ് ജനങ്ങളിൽ നിന്നും അകന്നുപോയെന്നും കോൺഗ്രസ് നേതാവ് കെ സുധാകരൻ. കോവിഡ് കാലത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ വാളണ്ടിയർമാരായി ജനങ്ങളെ സഹായിക്കാനെത്തിയത് രാഷ്ട്രീയമായി സിപിഎമ്മിന് ​ഗുണം ചെയ്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരിക്കൂറിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടത് സർക്കാരിന്റെ പരാജയങ്ങൾ ജനങ്ങളിലെത്തിക്കാൻ കോൺ​ഗ്രസിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫ് അധികാരത്തിലെത്തിയാൽ പിണറായി വിജയന്റെ സ്ഥാനം കൽത്തുറങ്കിൽ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'എനിക്കാര്, എന്റെ മക്കൾക്കാര്, എന്റെ കുടുംബത്തിനാര്, അസുഖം വന്നാൽ ആര് സഹായിക്കും അവരാണ് എന്റെ രാഷ്ട്രീയം എന്ന് വിശ്വസിക്കുന്ന സമൂഹത്തിന് മുന്നിലാണ് നാം ജീവിക്കുന്നത്. ഇങ്ങനെയുള്ള ഘട്ടത്തിൽ അവരെ ശ്രദ്ധിക്കുന്നു, സംരക്ഷിക്കുന്നു എന്ന് വരുത്താനുള്ള പ്രവർത്തന ശൈലികൂടി അനിവാര്യമാണ്. അതുകൊണ്ട് തന്നെ ജനങ്ങളിലേക്ക് ഇറങ്ങണമെന്നും' സുധാകരൻ പറഞ്ഞു.പലതും നമുക്ക് ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുന്നില്ല. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടത് സർക്കാരിന്റെ പോരായ്‌മകൾ ജനങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചില്ല.

പത്രമാധ്യമങ്ങളിലൂടെ സ്വർണക്കടത്തും മറ്റും അറിയുന്നത് 40 ശതമാനത്തോളം പേർ മാത്രമാണ്. ബാക്കിയുള്ളവരിലേക്ക് നമ്മൾ എത്തിക്കണം. തദ്ദേശ തിരഞ്ഞെടുപ്പിൽ കോവിഡ് കാരണം നമുക്കതിന് സാധിച്ചില്ലെന്നും സുധാകരൻ പറഞ്ഞു.സി പി എം തന്ത്രപരമായി ഇതിന് പരിഹാരം കണ്ടെത്തി. കോവിഡ് ഘട്ടത്തിൽ ഒരുപാട് വളണ്ടിയർമാരെ ഉണ്ടാക്കി അവരിലൂടെ കിറ്റും മരുന്നും പെൻഷനും വിതരണം ചെയ്തു. വളരെ പ്ലാൻ ചെയ്ത ഈ പ്രവർത്തനത്തിന് മുന്നിൽ നമ്മൾ നിശ്ചലരായി. ജനങ്ങളിൽ നിന്ന് അകന്നുപോയി.

ഡി വൈ എഫ്‌ ഐയുടെ കുട്ടികൾക്ക് മാത്രമാണ് വളണ്ടിയർ കാർഡ് നൽകിയത്. അവരുടെ കുട്ടികൾ വീടുകളിൽ ചാടി കയറി അടുപ്പമുണ്ടാക്കിയെന്നും സുധാകരൻ പറഞ്ഞു. യു ഡി എഫ് അധികാരത്തിലെത്തിയാൽ പിണറായി വിജയൻ കൽതുറങ്കിലേക്ക് പോകുമെന്ന കാര്യം ഉറപ്പാണ്. ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയും ചെയ്യാത്ത കൊള്ളക്കാരന്റെ റോളിൽ ഭരണം നടത്തിയ ആദ്യത്തെയാളാണ് പിണറായി വിജയൻ. ഉളുപ്പില്ലായ്‌മയുടെ പ്രതീകമാണ് പിണറായി വിജയനെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

ഇരിക്കൂറിലെ യുഡിഎഫ് സ്ഥാനാർത്ഥി സജീവ് ജോസഫിനെതിരെ എ ഗ്രൂപ്പ് പ്രതിഷേധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ തുടരുന്നതിനിടെയാണ് നിയോജക മണ്ഡലം കൺവെൻഷൻ നടന്നത്. ജില്ലയിൽ പ്രാധിനിത്യമില്ലാത്ത എ ഗ്രൂപ്പിന് ഡിസിസി അധ്യക്ഷ പദവി നൽകണമെന്ന ഒത്തുതീർപ്പ് ഫോർമുലയ്ക്ക് സുധാകരൻ സമ്മതം മൂളിയിട്ടില്ലെന്നാണ് വിവരം. അന്തിമ തീരുമാനം വരാതെ പ്രചാരണത്തിന് ഇറങ്ങില്ലെന്ന് ഒരുവിഭാഗം നേതാക്കൾ ഇപ്പോഴും പറയുന്നുണ്ട്. സീറ്റ് കിട്ടാഞ്ഞതിൽ അതൃപ്തി പരസ്യമാക്കിയ സോണി സെബാസ്റ്റ്യൻ ഇപ്പോഴും ഒത്തുതീർപ്പുകൾക്ക് വഴങ്ങാൻ തയ്യാറാകാത്തത് കോൺ​ഗ്രസിനുള്ളിൽ പ്രതിസന്ധി കൂട്ടുകയാണ്.