കൊല്ലം: കടയ്ക്കലിൽ മദ്യലഹരിയിൽ കാർ അമിത വേഗത്തിൽ ഓടിച്ച് അപകടമുണ്ടാക്കുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്ത അഞ്ചംഗ സംഘം അറസ്റ്റിൽ. ചടയമംഗലം കുരിയോട് സ്വദേശികളായ ലിജു, അമ്പിളിക്കുട്ടൻ, നിലമേൽ സ്വദേശികളായ സിയാദ്, ഷൈൻ, സിറാജുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ലിജു കൊലക്കേസിൽ പ്രതിയാണ്.

വാടകയ്‌ക്കെടുത്ത കാർ മദ്യലഹരിയിൽ അമിതവേഗത്തിൽ ഓടിക്കുകയും അപകടമുണ്ടാക്കുകയും ചെയ്ത യുവാക്കളാണ് പൊലീസിനെയും അക്രമിച്ചത്.

വാടകയ്‌ക്കെടുത്ത കാറിലായിരുന്നു യുവാക്കളുടെ യാത്ര. കടയ്ക്കൽ ഇടത്തറയിൽവച്ചു കാർ റോഡിന്റെ വശത്തെ വൈദ്യുതി പോസ്റ്റിലിടിച്ചു. ഇവിടെനിന്നു രക്ഷപ്പെടാൻ ശ്രമിക്കവെ നാട്ടുകാർ യുവാക്കളെ തടഞ്ഞുവച്ചതോടെയാണ് പ്രശ്‌നത്തിന് തുടക്കം. വിവരം അറിഞ്ഞു ചടയമംഗലം കെഎസ്ഇബി സെക്ഷനിൽനിന്ന് ഉദ്യോഗസ്ഥരെത്തിയപ്പോൾ തർക്കമായി.

മദ്യലഹരിയിലായിരുന്ന യുവാക്കൾ നാട്ടുകാരുമായും വാക്കേറ്റമായി. സംഘർഷാവസ്ഥ തുടരുന്നതിനിടെ കടയ്ക്കൽ പൊലീസ് സ്ഥലത്ത് എത്തി. ചോദ്യം ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണു യുവാക്കൾ കടയ്ക്കൽ എസ്‌ഐ അജുവിനെയും സിപിഒ രതീഷിനെയും ആക്രമിച്ചത്. രതീഷിന്റെ കൈയ്ക്കു പൊട്ടലുണ്ടെന്നു പൊലീസ് അറിയിച്ചു.