കോവളം: ഈ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുമുന്നണി തന്നെയാണ് ജയിക്കേണ്ടതെന്ന കാര്യത്തിൽ സംശയമില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ഇടതുമുന്നണി കോവളം മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡൽഹിയിലെ കൃഷിക്കാർ ആത്മഹത്യ ചെയ്യുകയാണ്. അവരെ കേന്ദ്ര സർക്കാർ കൊലപ്പെടുത്തുകയാണ്. അത്തരം നയങ്ങൾ നടപ്പിലാക്കി കർഷക ദ്രോഹ നടപടികളുമായി മുന്നോട്ട് പോകുകയാണ്. ഈ നയങ്ങൾക്കെതിരെ പ്രതികരിക്കാൻ ഇടതുമുന്നണിക്കു മാത്രമെ കഴിയുകയുള്ളു.

ഇടതുപക്ഷക്കാരല്ലാത്ത സാഹിത്യകാരന്മാർ അടക്കം ഇപ്പോൾ തുടർ ഭരണം ആഗ്രഹിക്കുന്നവരാണ്. അവരൊക്കെ കാര്യങ്ങൾ മനസിലാക്കിയാണ് മുന്നോട്ട് പോകുന്നത്. അതുകൊണ്ടു തന്നെ കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യങ്ങൾ ജനങ്ങൾക്കു മുന്നിൽ നിരത്തണം. ആരോഗ്യ രംഗത്ത് കേരളം കൈവരിച്ച നേട്ടം എടുത്തു പറയണം.

വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങൾ എല്ലാവർക്കും അറിയാമെങ്കിലും വിശദമായി ജനങ്ങൾക്കു മുന്നിൽ ചർച്ച ചെയ്യണം. വർഗീയതയ്ക്കെതിരായ പോരാട്ടം ഇടതുപക്ഷം നടത്തുകയാണ്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ശക്തികൾക്കെതിരായ പോരാട്ടമാണ് നടത്താൻ ഇടതുമുന്നണിക്കു മാത്രമെ കഴിയുകയുള്ളുവെന്നും എം.എ. ബേബി പറഞ്ഞു. മണ്ഡലം കമ്മിറ്റി കൺവീനർ പി.എസ്. ഹരികുമാർ, സ്ഥാനാർത്ഥി എ. നീലലോഹിത ദാസൻ നാടാർ, ജെഡിഎസ് നേതാവ് ജമീലാ പ്രകാശം, സിപിഎം നേതാവ് ജയൻബാബു തുടങ്ങി ഇടതുമുന്നണി നേതാക്കളും കൺവെൻഷനിൽ പങ്കെടുത്തു.