കമ്പല്ലൂര്‍: ആക്കച്ചേരിവനത്തില്‍ അനുമതിയില്ലാതെ പ്രവേശിച്ച കെ.എസ്.ഇ.ബി. ജീവനക്കാര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു. കെ.എസ്.ഇ.ബി. പാടിയോട്ടുചാ-ല്‍ സെക്ഷന്‍ ഓഫീസിലെ ജീവനക്കാരായ സനല്‍ പി. സദാനന്ദന്‍, ജിജോ തോമസ്, ഷിജോ, സലാഷ്, കരാറുകാരന്‍ മോഹനന്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. വനത്തില്‍ അനുമതി ഇല്ലാതെ പ്രവേശിച്ചതിനും ചോദ്യംചെയ്ത ജീവനക്കാരനെ അസഭ്യം പറഞ്ഞതിനുമാണ് കേസ്.

തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. വാഹനത്തില്‍ എത്തിയവരോട് അനുമതിയില്ലാതെ വനത്തില്‍ പ്രവേശിക്കരുതെന്ന് വനംവകുപ്പിലെ താത്കാലിക ജീവനക്കാരന്‍ പറഞ്ഞു. എന്നാല്‍ അതുവകവെക്കാതെ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥര്‍ വനത്തില്‍ പ്രവേശിക്കുകയും വനത്തിനുള്ളിലെ വെള്ളച്ചാട്ടത്തിനടുത്തേക്ക് പോകുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് വനംവകുപ്പ് കേസെടുത്തത്.

അവധിദിനങ്ങളില്‍ ആക്കച്ചേരിവനത്തിലെ വെള്ളച്ചാട്ടം കാണാന്‍ നിരവധി സന്ദര്‍ശകര്‍ എത്താറുണ്ട്. പലരും അനുമതിയില്ലാതെയാണ് വനത്തില്‍ പ്രവേശിക്കുന്നത്. മദ്യവും ഭക്ഷണവുമായി എത്തുന്ന പലരും ദിവസം മുഴുവന്‍ കാട്ടിനുള്ളില്‍ കഴിഞ്ഞ ശേഷമാണ് മടങ്ങിപ്പോകാറുള്ളത്. ഇതിനെത്തുടര്‍ന്നാണ് വനംവകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.