ചെന്നൈ: വെങ്കട്പ്രഭു സംവിധാനം ചെയ്യുന്ന ദളപതി വിജയ് ചിത്രം ഗോട്ട് പല കാരണങ്ങള്‍ കൊണ്ടും ശ്രദ്ധേയമാണ്. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന് മുമ്പായി വിജയ് അഭിനയിക്കുന്ന സിനിയമാണ് ഇത്. ഈ സിനിമയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കയാണ് ശ്രീ ഗോകുലം മൂവിസ്.

ഗോട്ട് സിനിമയില്‍ ഇരട്ട വേഷത്തിലാണ് ചിത്രത്തില്‍ വിജയ് എത്തുക. ആക്ഷന്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ചിത്രം എജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ കല്‍പാത്തി എസ് അഘോരം, കല്‍പാത്തി എസ് ഗണേഷ്, കല്‍പാത്തി എസ് സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

'വിജയ് ചിത്രം 'ലിയോ'യ്ക്ക് ശേഷം ദളപതി വിജയിയുടെ അടുത്ത ചിത്രവും കേരളത്തില്‍ എത്തിക്കാന്‍ സാധിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. വിജയിയുടെ 68-ാമത് ചിത്രമായ 'ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം' എജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന 25-ാമത്തെ സിനിമയാണ്.

വെങ്കട് പ്രഭു സംവിധാനം നിര്‍വഹിക്കുന്ന ഈ ചിത്രം പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുമെന്ന ഉറപ്പ് ഞങ്ങള്‍ക്കുണ്ട്. അതോടൊപ്പം ഭാവിയില്‍ ഇനിയും ഒരുപാട് സിനിമകളില്‍ ഇവരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുമെന്ന് വിശ്വസിക്കുന്നു'- ശ്രീ ഗോകുലം മൂവീസിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു.

പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മല്‍ അമീര്‍, മോഹന്‍, യോഗി ബാബു, വിടിവി ഗണേഷ്, മീനാക്ഷി ചൗധരി, സ്‌നേഹ, ലൈല എന്നിവര്‍ സുപ്രധാന വേഷങ്ങളിലെത്തുന്ന ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമില്‍ വെങ്കട് പ്രഭു ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ വൈഭവ്, പ്രേംഗി അമരന്‍, അരവിന്ദ്, അജയ് രാജ് എന്നിവരും വേഷമിടുന്നുണ്ട്. വിജയിയുടെ 50-ാംപിറന്നാളിനോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടത്.

ഛായാഗ്രഹണം: സിദ്ധാര്‍ഥ് ന്യൂണി, ചിത്രസംയോജനം: വെങ്കട് രാജേന്‍. സെപ്റ്റംബര്‍ 5 നാണ് ചിത്രം തിയറ്ററുകളിലെത്തുക. ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ ഡ്രീം ബിഗ് ഫിലിംസ്. പിആര്‍ഒ: ശബരി.