തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നതിനൊപ്പം മലയാളികളുടെ മനസിൽ ഉയരുന്ന ആശങ്കകൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജിനു താഴെയും പ്രതിഷേധവും അഭിപ്രായങ്ങളുമായി മലയാളികൾ രംഗത്തെത്തി.

ജലനിരപ്പ് 136 അടി പിന്നിട്ടതോടെ 'വെള്ളം എടുത്തോളൂ, ജീവൻ എടുക്കരുത്..., സർ പ്ലീസ് സഹായിക്കണം, മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം,.. #DecommisionMullaperiyarDam, #savemullaperiyar, #SaveKerala..'ഇങ്ങനെ പോകുന്നു ഫേസ്‌ബുക്ക് പേജിലെ അഭിപ്രായങ്ങൾ.

സ്റ്റാലിന് ഏറെ ആരാധകരുള്ള കേരളത്തിൽനിന്നുള്ള ഈ ആവശ്യം സർക്കാർ പരിഗണിക്കണം എന്നാണ് പറയുന്നത്. തമിഴ്‌നാടിന് വെള്ളം തരാൻ മടിയില്ലെന്നും പക്ഷേ, അപകടം നിറഞ്ഞ ഡാം സുരക്ഷിതമാണെന്ന വാദം ഉപേക്ഷിക്കണമെന്നും പുതിയ ഡാം നിർമ്മിക്കുന്നതിനെ ഏതിർക്കരുതെന്നും കമന്റുകളുണ്ട്.

ഇതിനോടകം വലിയ ക്യാംപെയിനാണ് മുല്ലപ്പെരിയാറിനു വേണ്ടി സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിനു ഘടനാപരമായ ബലക്ഷയമുണ്ടെന്നും തകർച്ചാ സാധ്യത തള്ളിക്കളയാനാകില്ലെന്നും ഐക്യരാഷ്ട്ര സംഘടനാ യൂണിവേഴ്‌സിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നതും ചർച്ചയാകുന്നുണ്ട്. 1895ൽ അണക്കെട്ട് നിർമ്മിക്കുമ്പോൾ 50 വർഷത്തെ ആയുസാണ് നിശ്ചയിച്ചിരുന്നത്. അണക്കെട്ടിന്റെ ബലക്ഷയത്തെത്തുടർന്ന് ഡീ കമ്മിഷൻ ചെയ്യാൻ നീക്കം നടന്നു. എന്നാൽ, ഇരു സംസ്ഥാനങ്ങളും തമ്മിൽ തർക്കം ഇപ്പോഴും തുടരുകയാണ്.

ഇപ്പോഴുള്ള അണക്കെട്ട് ബലമുള്ളതാണെന്നും ജലനിരപ്പ് 142ൽ നിന്ന് 152 അടിയാക്കി ഉയർത്തണമെന്നുമാണ് തമിഴ്‌നാടിന്റെ ആവശ്യം. ജലനിരപ്പ് ഉയർത്താനായി ബേബി ഡാം ബലപ്പെടുത്താൻ തമിഴ്‌നാട് തുക വകയിരുത്തിയിട്ടുണ്ട്. എന്നാൽ കേരളം തടസം സൃഷ്ടിക്കുകയാണെന്നാണ് അവരുടെ വാദം. പുതിയ അണക്കെട്ട് വേണമെങ്കിൽ ഇരു സംസ്ഥാനങ്ങളും യോജിച്ച് മാത്രമേ തീരുമാനമെടുക്കാവൂ എന്നാണ് കോടതി നിർദ്ദേശം.