ശ്രീനഗർ: കശ്മീർ തുറന്ന ജയിലാണെന്ന് മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പറഞ്ഞു. കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടിവരുമെന്ന സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മെഹ്ബൂബ.

കശ്മീരിനെ തുറന്ന ജയിലാക്കി മാറ്റിയിരിക്കുകയാണ്. അതിനാൽ ബിപിൻ റാവത്തിന്റെ പ്രസ്താവനയിൽ അതിശയിക്കാനില്ല. കാരണം ഇവിടുത്തെ സാഹചര്യം കൈകാര്യം ചെയ്യാനുള്ള ഏക മാർഗമാണ് അടിച്ചമർത്തൽ. ഇവിടെ എല്ലാം ശരിയാണെന്ന ഉദ്യോഗസ്ഥരുടെ വാദം തെറ്റാണെന്നും അവർ പറഞ്ഞു.

കൂട്ടത്തോടെ അറസ്റ്റു ചെയ്യുക, ഇഷ്ടാനുസരണം ഇന്റർനെറ്റ് നിർത്തലാക്കുക, വാഹനങ്ങൾ പിടിച്ചെടുക്കുക, പുതിയ സുരക്ഷാ ബങ്കറുകൾ സ്ഥാപിക്കുക തുടങ്ങിയ കർശനവും കഠിനവുമായ അടിച്ചമർത്തൽ നടപടികളാണ് സ്വീകരിക്കുന്നത്. ഇതിനുശേഷം എന്താണ് ചെയ്യേണ്ടതെന്നും മെഹ്ബൂബ ചോദിച്ചു.

നിയന്ത്രണങ്ങൾ ഒഴിവാക്കി ജനങ്ങളിൽ ആശ്വാസവും ആത്മവിശ്വാസവും വളർത്തുന്നുന്നതിനു പകരം കടുത്ത നിയന്ത്രണങ്ങളും അറസ്റ്റും പൊലീസ് നിരീക്ഷണവും ഏർപ്പെടുത്തുകയാണ് സർക്കാർ ചെയ്യുന്നതെന്നും മുഫ്തി പറഞ്ഞിരുന്നു. ഭീകരാക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടിവരുമെന്ന് സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് വ്യക്തമാക്കിയത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് ഏർപ്പെടുത്തയ നിയന്ത്രണങ്ങൾ കശ്മീർ താഴ് വരയിലേക്ക് തിരിച്ചുവരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.