കോന്നി: ഡ്യൂട്ടിക്കിടെ മദ്യപാനത്തിലേര്‍പ്പെട്ട കോന്നി അഗ്‌നിരക്ഷാ നിലയത്തിലെ രണ്ട് ഉദ്യോഗസ്ഥരെ കോട്ടയം റീജിയണല്‍ ഫയര്‍ ഓഫീസര്‍ സസ്പെന്‍ഡ് ചെയ്തു. ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍മാരായവി.ആര്‍. അഭിലാഷ്, എസ്. ശ്യാംകുമാര്‍ എന്നിവരാണ് സസ്പെന്‍ഷനിലായത്. ഫയര്‍ ആന്‍ഡ് റെസ്‌ക്യു സര്‍വീസ് ഡയറക്ടര്‍ (ഭരണം) നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇവരെ മദ്യവുമായി കണ്ടെത്തിയത്.

കഴിഞ്ഞ മൂന്നിന് വൈകിട്ട് ഡയറക്ടര്‍ അരുണ്‍ അല്‍ഫോണ്‍സ് നിലയത്തിലെത്തുമ്പോള്‍ ശ്യാംകുമാര്‍ ഒരു ഗ്ലാസില്‍ മദ്യവുമായി നില്‍ക്കുന്നതാണ്് കണ്ടത്. അന്ന് നിലയത്തിന്റെ ചുമതലയുള്ള അഭിലാഷുമായി ചേര്‍ന്ന് മദ്യപിക്കുകയായിരുന്നുവെന്ന് ഇയാള്‍ ഡയറക്ടര്‍ക്ക് മൊഴി നല്‍കി. ഈ വിവരം ഡയറക്ടര്‍ നിലയത്തിലെ ജനറല്‍ ഡയറിയില്‍ രേഖപ്പെടുത്തി. ഇന്ന്ലെ ജില്ലാ ഫയര്‍ ഓഫീസര്‍ കോന്നി നിലയത്തില്‍ ചെന്ന് പ്രാഥമിക അന്വേഷണം നടത്തി കോട്ടയം റീജിയണല്‍ ഫയര്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് റീജിയണല്‍ ഫയര്‍ ഓഫീസര്‍ എ.ആര്‍. അരുണ്‍ കുമാര്‍ സസ്പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

ഡയറക്ടറുടെ മിന്നല്‍ പരിശോധന സമയത്ത് നാലോളം പേര്‍ അനധികൃതമായി ഡ്യൂട്ടിയില്‍ നിന്ന് വിട്ടു നിന്നിരുന്നുവെന്നും ഇവര്‍ക്കെതിരേ നടപടിയുണ്ടായിട്ടില്ലെന്നും പറയുന്നു. ഇങ്ങനെ മുങ്ങിയവരില്‍ ഒരാള്‍ ഉന്നത ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന്റെ ബന്ധുവായതാണ് നടപടി ഒഴിവാകാന്‍ കാരണമായിരിക്കുന്നതെന്ന് പറയുന്നു.

ഇപ്പോള്‍ സസ്പെന്‍ഷനിലുള്ള രണ്ടു പേര്‍ കൂടാതെ മറ്റു ചിലരും മദ്യപാന സദസില്‍ ഉണ്ടായിരുന്നുവത്രേ. സ്ഥലം മാറിപ്പോയ ഒരു ജീവനക്കാരന്റെ ചെലവായിരുന്നു അന്ന് നടന്നത്. രണ്ടു പേര്‍ക്കെതിരേ മാത്രം നടപടിയുണ്ടാവുകയും മറ്റുള്ളവരെ രക്ഷപ്പെടുത്തുകയും ചെയ്തതില്‍ സേനയില്‍ അമര്‍ഷം ഉണ്ട്.