തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ ട്രാഫിക് വാര്‍ഡന്‍ അരുണിന്റെ ജോലി സിപിഎം കൗണ്‍സിലര്‍ ഡി ആര്‍ അനില്‍ ഇടപെട്ട് കളഞ്ഞതായി പരാതി. വാര്‍ഡ് കൗണ്‍സിലറും തിരുവനന്തപുരത്തെ പ്രമുഖ സിപിഎം നേതാവുമായ ഡി ആര്‍ അനിലിനെതിരെയാണ് അരുണിന്റെ പരാതി. വാഹന പാര്‍ക്കിംഗുമായി ബന്ധപ്പെട്ട് കൗണ്‍സിസലറുടെ മകനുമായുള്ള തര്‍ക്കമാണ് വൈരാഗ്യത്തിന് പിന്നിലെന്നാണ് അരുണ്‍ പറയുന്നത്.

ജൂണ്‍ പത്തൊമ്പതാം തിയ്യതി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിക്ക് മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിന്റെ തുടക്കം. ആംബുലന്‍സ് കടന്നു പോകുന്ന വഴിയില്‍ സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്യരുതെന്ന് ട്രാഫിക് വാര്‍ഡനായ അരുണ്‍ കൗണ്‍സിലറിന്റെ മകനോട് നിര്‍ദ്ദേശിച്ചു. എന്നാല്‍, താന്‍ ആരാണെന്ന് അറിയാമോന്ന് ചോദിച്ച് കൗണ്‍സിലറുടെ മകന്‍ ഭീഷണിപ്പെടുത്തിയെന്നാണ് അരുണ്‍ പറയുന്നത്. ഡി ആര്‍ ഫാന്‍സ് എന്ന ഗൂഡ സംഘമാണ് ഇതിന് പിന്നില്‍ എന്നാണ് സൂചന.

അരുണ്‍ മറുനാടനോട് പറഞ്ഞത് ഇങ്ങനെ: ചേട്ടാ ഇവിടെ വണ്ടി വെയ്ക്കരുത്. നോ പാര്‍ക്കിംങ് ഏരിയയാണ്. ആംബുലന്‍സിനു കയറിപ്പോകാന്‍ ബുദ്ധിമുട്ടുണ്ട്. അപ്പോള്‍ നീ ആരാ പറയാന്‍ എന്നു ചോദിച്ചു. ഞാന്‍ പറഞ്ഞു സര്‍ ഞാന്‍ ഇവിടുത്തെ സെക്യൂരിറ്റിയാണ്. വണ്ടി ഇവിടെ വെയ്ക്കാന്‍ പാടില്ല. പിന്നീട് ഇയാള്‍ എന്നെ കുറെ വഴക്കു പറഞ്ഞു തിരിച്ചു പോയി. അഞ്ചു മിനിട്ടു കഴിഞ്ഞു തിരിച്ചു വന്നു. എടാ നീ അരുണല്ലെ നിന്റെ പേര് …നിന്നെ ഞാന്‍ കാണിച്ചു തരാം… ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങി വാ…പിന്നീട് രണ്ടു മിനിട്ടു കഴിഞ്ഞപ്പോള്‍ സെക്യൂരിറ്റി ഓഫീസില്‍ നിന്നു ഫോണ്‍ കോള്‍ വന്നു. ഓഫീസില്‍ എത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു നീയുമായി പ്രശ്നമുണ്ടായത് കൗണ്‍സിലര്‍ ഡി ആര്‍ അനിലിന്റെ മകനുമായാണ്. നിന്നെ അടിയ്ക്കും എന്നാണ് പറഞ്ഞിരിക്കുന്നത്. അപ്പോള്‍ അവിടെ നിന്നും മെഡിക്കല്‍ കോളേജില്‍ പൊതിച്ചോറ് കൊടുക്കുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകരും ചില ആളുകളും എന്നോട് വന്നു പറഞ്ഞു നിന്നെ കുറച്ചു കാലമായി ഞങ്ങള്‍ നോക്കി വെച്ചിരിക്കുകയാണ്.

നീ ഇന്ന് ഡ്യൂട്ടി കഴിഞ്ഞിറങ്ങുമ്പോള്‍ കൈയ്യും കാലും അടിച്ചൊടിക്കും. ഞാനും സാറും പറഞ്ഞു ഞാന്‍ മോശമായി ഒന്നും പെരുമാറിയില്ലല്ലോ… അവന്‍ ഞങ്ങള്‍ ആവശ്യപ്പെട്ട ഡ്യൂട്ടിയല്ലെ ചെയ്തത്? നിങ്ങള്‍ ക്ഷമിക്കണം… അപ്പോള്‍ ഇതൊന്നും ക്ഷമിക്കാന്‍ സാധിക്കില്ലെന്നു പറഞ്ഞു. ഞാന്‍ ആരാണെന്നു അവനു മനസ്സിലാക്കി കൊടുക്കാം… എന്നും പറഞ്ഞു അവര്‍ ഇറങ്ങിപ്പോയി. ഏകദേശം ഇരുപത് മിനിട്ടു കഴിഞ്ഞപ്പോള്‍ മുപ്പതിലധികം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സെക്യൂരിറ്റി ഓഫീസ് വളഞ്ഞു. അപ്പോള്‍ എന്റെ ഫോണില്‍ ഡി ആര്‍ അനിലിന്റെ മകന്‍ കോള്‍ ചെയ്തു. ഞാന്‍ ഡി ആര്‍ അനിലിന്റെ മകന്‍ ഗൗദം, നിനക്ക് എവിടെയാണ് ഡ്യൂട്ടിയെന്നും ചോദിച്ചു, ഇന്ന് ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുമ്പോള്‍ ശരിയാക്കി തുമെന്നും ഭീഷണിപ്പെടുത്തി. അന്ന് മെഡിക്കല്‍ കോളേജില്‍ നിന്നും ജീവന്‍ രക്ഷപ്പെട്ടത് കഷ്ടിക്കാണ്.

എന്നാല്‍ വീട്ടില്‍ എത്തുന്നതിനു മുമ്പ് ഭാര്യ വിളിച്ചു പറഞ്ഞു ചേട്ടാ വീടിന്റെ മുമ്പില്‍ കുറച്ചു പയ്യന്മാര്‍ വന്നു നില്‍പ്പുണ്ട്. അപ്പോള്‍ പന്തികേട് മനസ്സിലായതും ഭാര്യയോട് ബന്ധു വീട്ടിലേയ്ക്ക് പോകുവാന്‍ പറഞ്ഞു. പിന്നീട് ഇരുപത്തിയേഴാം തിയ്യതി സെക്യൂരിറ്റി ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ ജോലിയ്ക്ക് വരാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ മെഡിക്കല്‍ കോളേജ് പോലീസിനും സൂപ്രണ്ടിനും ഒരു പരാതി കൊടുക്കാന്‍ പറഞ്ഞു. അടുത്ത ദിവസം പരാതി കൊടുത്ത് വീട്ടില്‍ എത്തുന്നതിനു മുന്‍പ് തന്നെ ജോലിയില്‍ നിന്നു ടെര്‍മിനേറ്റ് ചെയ്യാനുള്ള റിക്വസ്റ്റ് സെക്യൂരിറ്റി ഓഫീസര്‍ സൂപ്രണ്ടിനു കൊടുത്തു. അന്ന് രാത്രി സെക്യൂരിറ്റി ഏഫീസില്‍ വിളിച്ചപ്പോള്‍ പറഞ്ഞത്… അരുണേ എനിക്ക് നിവര്‍ത്തിയില്ല, അവര്‍ പത്ത് ഇരുപത്തഞ്ഞു പേരുണ്ട്… നിന്നെ പുറത്താക്കിയാലെ പറ്റൂ… നീ തിരിച്ചു വന്നാലും നിന്നെ കയ്യേറ്റം ചെയ്യുമോ എന്നു ഭയമുള്ളതു കൊണ്ട് ഡ്യൂട്ടിയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്.

സംഭവം കഴിഞ്ഞതിന് ശേഷമാണ് പ്രശ്നം ഉണ്ടാക്കിയത് വാര്‍ഡ് കൗണ്‍സിലറുടെ മകനാണെന്ന് അരുണ്‍ അറിഞ്ഞത്. സെക്യൂരിറ്റി ഓഫീസില്‍ നിന്നുമാണ് ഇക്കാര്യം വിളിച്ച് പറഞ്ഞതെന്നും ഇദ്ദേഹം പറഞ്ഞു. അന്ന് വൈകിട്ട് മൂന്ന് മണിയോടെ അരുണിനെ പുറത്താക്കാനുള്ള നടപടികളും ആരംഭിച്ചിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ തിരക്കിയപ്പോഴാണ് സിപിഎം കൗണ്‍സിലര്‍ ഡി ആര്‍ അനില്‍ ഇടപ്പെട്ടതിനെതുടര്‍ന്നാണ് ജോലി പോയതെന്ന് അറിഞ്ഞതെന്നും അരുണ്‍ പറയുന്നു. ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന്, ലേബര്‍ കമ്മീഷനും മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും പരാതി നല്‍കിയിരിക്കുകയാണ് അരുണ്‍.