റാഞ്ചി: ഝാർഖണ്ഡിലെ ഹേമന്ത് സോറൻ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് എൻസിപി ശരദ് പവാർ വിഭാഗം നിയമസഭാംഗമായ കമലേഷ് സിങ്. ഹുസൈനാബാദിനെ പ്രത്യേക ജില്ലയാക്കാത്തതിലെ എതിർപ്പാണ് പിന്തുണ പിൻവലിക്കാൻ കാരണം. ഒക്ടോബർ 31നകം ഹുസൈനാബാദിനെ പ്രത്യേക ജില്ലയാക്കി മാറ്റണമെന്നും അല്ലാത്ത പക്ഷം പിന്തുണ പിൻവലിക്കുമെന്നും കമലേഷ് സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ ഈ ആവശ്യം സർക്കാർ നിരാകരിക്കുകയിരുന്നു.

ഹുസൈനാബാദിനെ പ്രത്യേക ജില്ലയാക്കി മാറ്റുമെന്ന വ്യവസ്ഥയിൽ 2020-ലാണ് സിങ് ജെ.എം.എം നേതൃത്വത്തിലുള്ള സഖ്യസർക്കാരിന് പിന്തുണ പ്രഖ്യാപിച്ചത്. എന്നാൽ സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗദാനങ്ങൾ പാലിക്കുന്നില്ലെന്നും ജനങ്ങളുടെ ആവശ്യം നിറവേറ്റാത്ത സർക്കാരിനൊപ്പം നിൽക്കുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതേത്തുടർന്ന് കമലേഷ് സിങ് അജിത് പവാർ നേതൃത്വം നൽകുന്ന എൻസിപിക്കൊപ്പം ചേർന്നു.