കൊച്ചി: അവയവ കടത്തു കേസില്‍ പിടിയിലായ സാബിത്ത് നാസര്‍ പറഞ്ഞതെല്ലാം പച്ചക്കള്ളം. സാബിത് ഇടനിലക്കാരന്‍ അല്ലെന്നും സംഭവത്തിന്റെ മുഖ്യസൂത്രധാരകരിലൊരാളാണെന്നും അന്വേഷണ സംഘം കണ്ടെത്തി. ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങള്‍ക്ക് പുറമെ ഡല്‍ഹിയില്‍ നിന്നും ആളുകളെ കടത്തിയിട്ടുണ്ട്. അവയവ ദാനവുമായി ബന്ധപ്പെട്ട് സാബിത്ത് പറഞ്ഞതെല്ലാം കളവാണെന്നാണ് സൂചന. കോടികള്‍ ഇയാള്‍ അവയവ കടത്തിലൂടെ നേടിയിട്ടുണ്ട്. രാജ്യാന്തര മാഫിയ സംഘങ്ങളുടെ പങ്ക് സംശയിക്കുന്ന കേസില്‍ കേന്ദ്ര ഏജന്‍സികളും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പണം വാങ്ങിയതിന്റെ തെളിവുകള്‍ അന്വേഷണ സംഘം സാബിത്തിന്റെ മൊബൈല്‍ ഫോണില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കും. അവയവക്കടത്ത് സംഘത്തിലെ പ്രധാനികള്‍ ഉത്തരേന്ത്യക്കാരാണെന്നും സാബിത്ത്, സുഹൃത്തുകൊച്ചി സ്വദേശി, എന്നിവരാണ് അവയവക്കടത്തിലെ പ്രധാന കണ്ണികളെന്നും കണ്ടെത്തി. തൃശ്ശൂര്‍ വലപ്പാട് സ്വദേശിയാണ് സബിത്ത്. ആദ്യം നെടുമ്പാശ്ശേരിയില്‍ നിന്ന് കുവൈത്തിലേക്കും അവിടെ നിന്ന് ഇറാനിലേക്കുമാണ് ആളുകളെ കൊണ്ടുപോയിരുന്നത്. ഇങ്ങനെ അവയവക്കടത്തിനായി ആളുകളെ കൊണ്ടുപോയി തിരികെ വരുംവഴിയാണ് സബിത്ത് നാസര്‍ അറസ്റ്റിലായത്.

കേസില്‍ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളില്‍ നിന്നും പ്രതി ദാതാക്കളെ ഇറാനിലെത്തിച്ച് പണമുണ്ടാക്കി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെയടക്കം ഇറാനിലെ ഫരീദിഖാന്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്കെത്തിച്ച് സ്വീകര്‍ത്താവില്‍ നിന്ന് പണം വാങ്ങിയെടുത്തു. കേരളത്തിലെ മൂന്ന് ആശുപത്രികളും സംശയ നിഴലിലാണ്. ഇതുമായി ബന്ധപ്പെട്ട് പൊലീസിന് കിട്ടിയ മൊഴി എല്ലാം കളവാണോ എന്നും പരിശോധിക്കും. എന്‍ഐഎയും വിശദ അന്വേഷണത്തിലാണ്. തീവ്രവാദ ബന്ധവും സംശയിക്കുന്നുണ്ട്. വൃക്ക വില്‍ക്കാന്‍ പോയാണ് സംഘവുമായ അടുത്തതെന്ന സാബിത്തിന്റെ മൊഴിയും പൊലീസ് വിശ്വസിക്കുന്നില്ല. സാബിത്തിനെ വിശദ മെഡിക്കല്‍ പരിശോധനയ്ക്കും വിധേയമാക്കും.

അവയവ കടത്ത് കേസില്‍ നെടുമ്പാശേരിയില്‍ പിടിയിലായ സാബിത്ത് നാസറിന് രാജ്യാന്തര ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഒരു മലയാളി ഉള്‍പ്പെടെ 20 പേരെ അവയവത്തിനായി ഇറാനിലേക്ക് കടത്തിയെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇയാളെ എന്‍ഐഎ ചോദ്യം ചെയ്തു. കേസില്‍ കൊച്ചി സ്വദേശിയായ യുവാവിനെയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇറാനില്‍ താമസിച്ചാണ് സാബിത്ത് അവയവക്കടത്ത് ഏകോപിപ്പിച്ചിരുന്നത്. വൃക്കദാതാക്കളെ ഇറാനിലെ ആശുപത്രിയില്‍ എത്തിച്ചു നല്‍കുന്നതായിരുന്നു രീതി.

അവയവ വില്പന ഇറാനില്‍ നിയമപരം എന്ന് വിശ്വസിപ്പിച്ചാണ് ഇരകളെ കൊണ്ടുപോയിരുന്നത്. സാബിത്ത് കടത്തിക്കൊണ്ടുപോയവരില്‍ പാലക്കാടുകാരന്‍ ഒഴികെ ബാക്കിയുള്ള 19 പേരും ഉത്തരേന്ത്യക്കാരാണെന്നാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇത് ശരിയാണോ എന്നും പരിശോധിക്കുന്നുണ്ട്. അവയവദാതാവിന് പത്ത് ലക്ഷവും സാബിത്തിന് കമ്മിഷനായി അഞ്ച് ലക്ഷവുമാണ് സംഘം നല്‍കിയിരുന്നത് എന്നാണ് മൊഴി. ഇതും പൊലീസ് വിശ്വസിച്ചിട്ടില്ല.

കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വിഭാഗമാണ് സബിത്തിനെ പിടികൂടി പൊലീസിന് കൈമാറിയത്. അവയവ ഇടപാടിലെ മുഖ്യകണ്ണി എന്ന് സംശയിക്കുന്ന കൊച്ചി സ്വദേശിയായ യുവാവിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സാബിത്ത് പൊലീസ് കസ്റ്റഡിയിലാണ്. വിശദ ചോദ്യം ചെയ്യല്‍ ഇനിയും നടക്കും.