തിരുവനന്തപുരം:അരിക്കൊമ്പനെ കൈകാര്യം ചെയ്യുന്നതിൽ സർക്കാരും വനംവകുപ്പും അതീവ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. ഒരു നാടുമുഴുവൻ പേടിച്ചരണ്ടു കഴിയുമ്പോൾ സർക്കാരും കോടതിയും അതിന്റെ ഗൗരവം ഉൾക്കൊള്ളാതെ ഉറക്കംതൂങ്ങുകയാണ്.

അരിക്കൊമ്പൻ കേസിൽ ഹൈക്കോടതി മാർച്ച് 29ന് ജനങ്ങളെ സാരമായി ബാധിക്കുന്ന വിധി പുറപ്പെടുവിച്ചിട്ട് അതിനെതിരേ കോടതിയിൽ സർക്കാർ നിയമനടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടൊണെന്ന് ജനങ്ങൾ അതിശയിക്കുകയാണ്.

ഒരു നാടു മുഴുവൻ മുൾമുനയിൽ നില്ക്കുമ്പോൾ സെക്രട്ടേറിയറ്റിലെ താപ്പാനകളും മോഴയാനകളും കാട്ടുന്ന നിസംഗതയാണ് ജനങ്ങളെ കൂടുതൽ പരിഭ്രാന്തരാക്കുന്നത്. ഇതു സംബന്ധിച്ച ഒരു ഉന്നതതലയോഗം മുഖ്യമന്ത്രി വിളിച്ചുകൂട്ടിയിട്ടുണ്ടോ?

പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത വകുപ്പ് മന്ത്രി ഇതു സംബന്ധിച്ചു നടത്തിയ ഇടപെടലുകൾ എന്തൊക്കെയാണ്? ജനങ്ങൾക്ക് ഇതൊക്കെ അറിയാനുള്ള അവകാശമുണ്ടെന്നും അവരുടെ ജീവൻവച്ചുള്ള കളിയാണ് നടക്കുന്നതെന്നും സുധാകരൻ ചൂണ്ടക്കാട്ടി.