തിരുവനന്തപുരം: മരണവീടുപോലെ ശോകമൂകമായ കേരളത്തിൽ നൂറുകോടിയോളം രൂപ മുടക്കി പിണറായി സർക്കാർ നടത്തുന്ന സർക്കാരിന്റെ വാർഷികാഘോഷം അങ്ങേയറ്റം നെറികേടാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. രണ്ടു വർഷം മാത്രം പ്രായമുള്ള തമിഴ്‌നാട്ടിലെ എംകെ സ്റ്റാലിൻ സർക്കാർ, രാജസ്ഥാനിലെ അശോക് ഗെലോട്ട് സർക്കാർ തുടങ്ങിയ നിരവധി സംസ്ഥാന സർക്കാരുകൾ കണ്ണഞ്ചുന്ന പ്രകടനം നടത്തിയപ്പോൾ, പിണറായി സർക്കാർ കണ്ണഞ്ചുന്ന അഴിമതികൾ നടത്തി. ഉമ്മൻ ചാണ്ടി സർക്കാർ 5 വർഷം കൊണ്ട് കൈവരിച്ച നേട്ടങ്ങൾ ഇല്ലാതാക്കിയതല്ലാതെ മറ്റൊരു നേട്ടവും 7 വർഷമായ പിണറായി സർക്കാരിനില്ലെന്നും കെ സുധാകരൻ പറഞ്ഞു.

ജനങ്ങളെ പരമാവധി ദ്രോഹിക്കുകയും അഴിമതി കൊടികുത്തി വാഴുകയും മുഖ്യമന്ത്രി തന്നെ അതിന്റെ ആചാര്യനായി മാറുകയും ചെയ്ത അതീവ ഗുരുതരമായ ഇപ്പോഴത്തെ സാഹചര്യത്തിൽ സർക്കാരിന്റെ വാർഷിക ദിനമായ മെയ് 20, കേരളത്തിന് ദുരന്ത ദിനമാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തപ്പെടുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി മെയ് 20 ശനിയാഴ്ച യുഡിഎഫ് സെക്രട്ടറിയേറ്റ് വളയുമെന്ന് കെ സുധാകരൻ അറിയിച്ചു.

തമിഴ്‌നാട്ടിൽ 2 വർഷംകൊണ്ട് 222 ധാരാണപത്രം ഒപ്പിട്ട് 2,72,322 കോടി രൂപയുടെ വ്യവസായമെത്തുകയും 4.09 ലക്ഷം പേർക്ക് തൊഴിൽ നല്കുകയും ചെയ്തു. സംരംഭകരെ കൊലയ്ക്കു കൊടുക്കുകയും നാടുകടത്തുകയും ചെയ്യുന്ന കേരളത്തിലെ കാരണഭൂതന്മാർ തൊഴിൽ നല്കാതെയും ഉള്ള തൊഴിലുകൾ പാർട്ടിക്കാർക്ക് നല്കിയും ലക്ഷക്കണക്കിന് യുവാക്കളെ ആട്ടിയോടിച്ച് കേരളത്തെ വൃദ്ധസദനമാക്കി. തമിഴ്‌നാട്ടിൽ മാസംതോറും വനിതകൾക്ക് 1000 രൂപ ധനസഹായവും സൗജന്യയാത്രയും 47,034 കോടി രൂപ ബാങ്ക് വായ്പയും നല്കുമ്പോൾ, ഇവിടെ ക്ഷേമപെൻഷൻപോലും നല്കുന്നില്ല.

രാജസ്ഥാനിൽ ആരോഗ്യത്തിനുള്ള അവകാശം നടപ്പാക്കിയ അശോക് ഗെലോട്ട് സർക്കാർ 25 ലക്ഷം രൂപവരെയുള്ള എല്ലാ ചികിത്സകളും സൗജന്യമാക്കിയപ്പോൾ കേരളത്തിൽ സർക്കാർ ആശുപത്രിയിലെ കാഷ്വാലിറ്റിയിൽവച്ച് ഡോക്ടർക്ക് കുത്തേറ്റിട്ട് ചികിത്സനല്കാൻ ദൂരെയുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ഓടേണ്ടി വന്നു. യുഡിഎഫ് സർക്കാർ ആവിഷ്‌കരിച്ച കാരുണ്യപദ്ധതിയെയും ആശ്വാസ കിരൺ ഉൾപ്പെടെ എല്ലാ പദ്ധതികളെയും തുലച്ചു. നികുതിഭാരംകൊണ്ട് നടുവൊടിഞ്ഞ അവസ്ഥയിലാണ് സാധാരണജനങ്ങൾ. സർക്കാർ ജീവനക്കാർക്ക് ഇമ്പമുള്ള ഉപദേശം നല്കുന്ന മുഖ്യമന്ത്രിക്ക് അവർക്ക് നല്കാനുള്ള 20,000 കോടി കോടി രൂപയുടെ ശമ്പള, പെൻഷൻ കുടിശികയേക്കുറിച്ച് മിണ്ടാട്ടമില്ല.

ഉമ്മൻ ചാണ്ടി സർക്കാർ കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, സ്മാർട്ട് സിറ്റി, ലൈറ്റ് മെട്രോ തുടങ്ങിയ വമ്പൻ പദ്ധതികളുമായി മുന്നേറിയപ്പോൾ പിണറായി സർക്കാരിന് എടുത്ത പറയാവുന്ന ഒരു ചെറിയ പദ്ധതിപോലും സ്വന്തമായില്ല. ദേശീയപാതാ വികസനം, ഗെയിൽ പദ്ധതി തുടങ്ങിയവ സിപിഎം ഉയർത്തിയ വൻ പ്രതിഷേധത്തെ മറികടന്നും യുഡിഎഫ് മുന്നോട്ടുകൊണ്ടുപോയി. യുഡിഎഫ് സർക്കാർ കേരളം ഭരിച്ചിരുന്നെങ്കിൽ വിഴിഞ്ഞം പദ്ധതി പണ്ടേ സാക്ഷാത്കരിക്കുമായിരുന്നു. മദ്യവിമുക്തമാക്കുമെന്ന് വാഗ്ദാനം ചെയ്തവർ നൂറു കണക്കിന് ബാറുകൾ തുറന്ന് കേരളത്തെ മദ്യത്തിൽ മുക്കി. സർക്കാർ ജീവനക്കാരുടെ സ്റ്റാറ്റിയൂട്ടറി പെൻഷൻ പദ്ധതി പഴയപടി ആക്കുമെന്ന വാഗ്ദാനം പിണറായി മറന്നെങ്കിലും രാജസ്ഥാൻ സർക്കാർ നടപ്പാക്കി.

40 വാഹനങ്ങളുടെയും അനേകം സുരക്ഷാഭടന്മാരുടെയും അകമ്പടിയോടെ മുഖ്യമന്ത്രി പുറത്തിറങ്ങുമ്പോൾ നാടെങ്ങും കറുത്ത കൊടി ഉയരുകയാണ്. ജനങ്ങളുടെ ഇടയിലേക്ക് സ്വതന്ത്രമായി ഇറങ്ങാൻ ഇരട്ടച്ചങ്കനു ധൈര്യമുണ്ടോയെന്നു വെല്ലുവിളിക്കുന്നു. ജനങ്ങളെ ഇത്രയധികം വെറുപ്പിക്കാൻ കേരളത്തിൽ എന്നല്ല ഇന്ത്യയിൽപ്പോലും മറ്റൊരു ഭരണാധികാരിക്കും സാധിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.