കണ്ണൂർ: തലശേരിയിലെ പുതിയ ബസ് സ്റ്റാൻഡിലെ മണവാട്ടി ജങ്ഷനിൽ റോഡരികിൽ നിർത്തിയിട്ട കാറിൽ ചാരി നിന്നതിന് രാജസ്ഥാൻ സ്വദേശിയായ ആറുവയസുകാരനെ ചവുട്ടി പരുക്കേൽപ്പിച്ച സംഭവത്തിൽ പൊലിസ് പ്രതിയെ സഹായിച്ചതായി കെ പി സി സി അധ്യക്ഷൻ കെ.സുധാകരൻ എംപി ആരോപിച്ചു.

തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള രാജസ്ഥാൻ സ്വദേശിയായ ബലൂൺ വിൽപനാ സംഘത്തിലെ ആറുവയസുകാരനെ സന്ദർശിച്ചതിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കെ.സുധാകരൻ.

സംഭവത്തിൽ രാഷ്ട്രീയ ഇടപെടൽ നടന്നിട്ടുണ്ട്. ഉന്നതരായ സി പി എം നേതാക്കൾ പ്രതിയെ വിട്ടയക്കാൻ ഇടപെട്ടു. ഭരിക്കുന്നവർക്കായി പൊലീസിൽ ദാസ്യ വൃത്തിയാണ് നടക്കുന്നത്. പൊലീസുകാർ സിപിഎമ്മുകാരെ കാണുമ്പോൾ പട്ടിയെ പോലെ വാലാട്ടുകയാണ് ചെയ്യുന്നത്. യജമാനർക്ക് ദാസ്യവൃത്തിയാണ് പൊലിസ് ചെയ്യുന്നത്. ഒരു കൂട്ടം പൊലീസുകാർ സിപിഎം അടിമകളായി മാറിയെന്നും സുധാകരൻ ആരോപിച്ചു.

കഴിഞ്ഞ ദിവസം ബിജെപി ദേശീയനിർവഹക സമിതിയംഗം പി.കെ കൃഷ്ണദാസ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവരും ആശുപത്രി സന്ദർശിച്ചിരുന്നു.