തിരുവനന്തപുരം: ഇ പോസ് സംവിധാനത്തിലെ തകരാർ മൂലം സംസ്ഥാനത്തെ മുഴുവൻ റേഷൻ കടകളും ഇന്നലെ ഉച്ചകഴിഞ്ഞ് അടച്ചിട്ടു. സെർവർ തകരാറിലായതാണ് പ്രശ്‌നത്തിന് കാരണം. വൈകിട്ടോടെ പ്രശ്‌നം പരിഹരിച്ചതായും ഇന്നു മുതൽ കടകൾ സാധാരണ നിലയിൽ പ്രവർത്തിക്കുമെന്നും മന്ത്രി ജി.ആർ.അനിൽ അറിയിച്ചു.

ഇന്നലെ രാവിലെ 8ന് വൈദ്യുതി നിലച്ചതിനെത്തുടർന്ന് സെർവർ തകരാറിലാകുകയായിരുന്നുവെന്നു മന്ത്രി പറഞ്ഞു. കട തുറന്നപ്പോൾ ലോഗിൻ ചെയ്യാൻ കഴിയാതെ വ്യാപാരികൾ വലഞ്ഞു. ഇ പോസ് സ്‌കാനറിൽ കൈവിരൽ പതിച്ചിട്ടും ലോഗിൻ ചെയ്യാൻ കഴിയാത്തതിനാൽ, പാസ് കോഡ് നമ്പർ ഉപയോഗിച്ചാണ് പലരും ലോഗിൻ ചെയ്തത്. 10 മണിയോടെ വിതരണം പൂർണമായി മുടങ്ങി.