ന്യൂഡൽഹി: ഞായറാഴ്ച നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമ്പോൾ പങ്കെടുക്കുന്ന 8000 വിശിഷ്ടാതിഥികളിൽ ഒരാളായി ഐശ്വര്യ എസ് മേനോനും ഉണ്ടാകും. ആരാണ് ഐശ്വര്യ എന്നല്ലേ. ദക്ഷിണ റെയിൽവേയിലെ സീനിയർ അസിസ്റ്റന്റ് ലോക്കോ പൈലറ്റാണ് ഐശ്വര്യ.

വന്ദേഭാരത് ട്രെയിനുകളിൽ ജോലി ചെയ്യുന്ന ഐശ്വര്യ, ജനശതാബ്ദിയും വന്ദേഭാരതും അടക്കം ട്രെയിനുകളിൽ 2 ലക്ഷത്തിലേറെ മണിക്കൂർ ജോലി പൂർത്തിയാക്കിയിട്ടുണ്ട്. ചെന്നൈ-വിജയവാഡ, ചെന്നൈ-കോയമ്പത്തൂർ വവന്ദേഭാരത് സർവീസുകളിലും ജോലി ചെയ്തു.

ചടുലത, ജാഗ്രത, റെയിൽവെ സിഗ്നലിങ്ങിലെ സമഗ്രമായ അറിവ് എന്നിവയുടെ പേരിൽ ഐശ്വര്യ മുതിർന്ന റെയിൽവെ ഉദ്യോഗസ്ഥരുടെ അഭിനന്ദനവും ഏറ്റുവാങ്ങിയിട്ടുണ്ട്. രാഷ്ട്രപതി ഭവനിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ക്ഷണിക്കപ്പെട്ട റെയിൽവെ ജീവനക്കാരിൽ ഐശ്വര്യയും ഉണ്ടാകും.

ഏഷ്യയിലെ ആദ്യ വനിതാ ലോക്കോ പൈലറ്റും ചടങ്ങിലെത്തും

ഏഷ്യയിലെ ആദ്യ വനിതാ ലോക്കോ പൈലറ്റായ സുരേഖ യാദവും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. ഛത്രപതി മഹാരാജ് ടെർമിനസ്-സോലാപൂർ വന്ദേഭാരത് ട്രെയിൻ ഓടിക്കുന്ന സുരേഖ ചടങ്ങിൽ പങ്കെടുക്കുന്ന 10 ലോക്കോ പൈലറ്റുമാരിൽ ഒരാളാണ്. 1988 ലാണ് ഇന്ത്യയിലെ ആദ്യത്തെ വനിതാ ട്രെയിൻ ഡ്രൈവറായത്. സെമി ഹൈസ്പീഡ് വന്ദേഭാരതിന്റെ ആദ്യ വനിതാ ലോക്കോ പൈലറ്റുമാണ്.

ശുചീകരണ തൊഴിലാളികൾ, ട്രാൻസ്‌ജെൻഡറുകൾ, സെന്ട്രൽ വിസ്താ പദ്ധതിയിൽ ജോലി ചെയ്ത് തൊഴിലാളികൾ എന്നിവരെല്ലാം ചടങ്ങിലെ പ്രത്യേക അതിഥികൾ ആയിരിക്കും.