കാസര്‍കോട്: ഭര്‍ത്താവുമായി വവാഹ ബന്ധം വേര്‍പിരിയുന്നതിന് കേസ് നല്‍കാന്‍ സമീപിച്ച യുവതിയെ അഭിഭാഷകന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതി. കാസര്‍ക്കോട്ടെ അഭിഭാഷകനായ നിഖില്‍ നാരായണന് എതിരെ യുവതിയുടെ പരാതിയില്‍ കാസര്‍കോട് പോലീസ് കേസെടുത്തു. കാസര്‍കോട് സ്വദേശിയായ 32 വയസുകാരിയാണ് പരാതിക്കാരി.

2023 ജനുവരി മുതല്‍ 2024 ഏപ്രില്‍ വരെ അഭിഭാഷകന്‍ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഭര്‍ത്താവുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് വിവാഹ മോചനത്തിന് കേസ് ഫയല്‍ ചെയ്യാനാണ് അഡ്വ. നിഖില്‍ നാരായണനെ യുവതി സമീപിക്കുന്നത്. കേസ് നടത്തിപ്പിനിടെ യുവതിയും അഭിഭാഷകനും തമ്മില്‍ ഇഷ്ടത്തിലായി. ഇരുവരും ഒരുമിച്ച് താമസിക്കാനും തുടങ്ങി.

വിവാഹം കഴിക്കാമെന്ന് അഭിഭാഷകന്‍ വാഗ്ദാനവും നല്‍കി. പക്ഷേ പിന്നീട് പിന്മാറുകയായിരുന്നു. ഇതിനിടയില്‍ മര്‍ദിച്ചെന്നും 32 വയസുകാരി പരാതിയില്‍ ആരോപിക്കുന്നു. നിഖില്‍ ഏര്‍പ്പെടുത്തിയ വീട്ടിലാണ് യുവതി ഇപ്പോള്‍ താമസിക്കുന്നത്. ഇവിടെ നിന്ന് ഇറങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഒരു സംഘം ആക്രമണം നടത്തിയെന്നും യുവതി പരാതിപ്പെട്ടിട്ടുണ്ട്. കാസര്‍കോട് വനിതാ പൊലീസ് അഡ്വ നിഖില്‍ നാരായണനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാസര്‍കോട് ബാര്‍ അസോസിയേഷനിലും യുവതി പരാതി നല്‍കിയിട്ടുണ്ട്.