ലക്നൗ: ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാന മോഹികൾക്ക് തിരിച്ചടിയായി ബിജെിപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം. തലസ്ഥാനമായ ലക്നൗവിൽ നിന്നുള്ള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു. ഏറെ കൂടിയാലോചനകൾക്ക് ശേഷമാണ് ലക്നൗവിലെ സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ജോലിയിൽ നിന്ന് സ്വയം വിരമിച്ച ഇ.ഡി ജോയന്റ് ഡയറക്ടർ രാജേശ്വർ സിങാണ് സരോജിനി നഗറിലെ ബിജെപി സ്ഥാനാർത്ഥി. യുപിഎ സർക്കാറിനെ നിരന്തരം സമ്മർദ്ദത്തിലാക്കിയ ഉദ്യോഗസ്ഥനായിുന്നു രാജേശ്വർ സിങ്.

2 ഏ സ്‌പെക്ട്രം, അഗസ്താവെസ്റ്റ്‌ലാൻഡ് ഇടപാട് തുടങ്ങി രണ്ടാം യുപിഎ സർക്കാരിനെ പ്രതിസന്ധിയിലാക്കിയ നിരവധി കേസുകളുടെ അന്വേഷണ ഉദ്യോഗസ്ഥനായിരിരുന്നു രാജേശ്വർ. സംസ്ഥാന വനിത ശിശുക്ഷേമ മന്ത്രി സ്വാതി സിങ്, ഭർത്താവ് ദയാശങ്കർ സിങ് എന്നിവർ ലക്ഷ്യം വച്ചിരുന്ന പ്രധാനപ്പെട്ട സീറ്റാണ് രാജേശ്വർ സിങിന് ബിജെപി നൽകിയിരിക്കുന്നത്.

അതേസമയം ലക്നൗവിലെ സീറ്റുകളിൽ സ്ഥാനാർത്ഥിത്വം മോഹിച്ചിരുന്ന പല പ്രമുഖരും പട്ടികയിൽ ഇടം നേടിയിട്ടില്ല. സമാജ്വാദി പാർട്ടി നേതാവ് മുലായം സിങ് യാദവിന്റെ മരുമകൾ അപർണ യാദവും റീത്താ ബഹുഗുണ ജോഷിയുടെ മകൻ മായങ്ക് ജോഷിയും പട്ടികയിലില്ല. ഇവരെ തുടർന്നുള്ള ലിസ്റ്റുകളിൽ പരിഗണിക്കുമോ എന്ന് കണ്ടറിയണം.

പാർട്ടി കോട്ടയായ ലക്നൗ കണ്ടോന്മെന്റിൽ മന്ത്രി ബ്രിജേഷ് പതക് സ്ഥാനാർത്ഥിയാകും. അപർണ യാദവും, മായങ്ക് ജോഷിയും ഈ സീറ്റിനായി ചരടുവലികൾ നടത്തിയതായി വാർത്തകളുണ്ടായിരുന്നു. കഴിഞ്ഞ തവണ ഈ മണ്ഡലത്തിൽ എസ്‌പി സ്ഥാനാർത്ഥിയായ മത്സരിച്ച അപർണ ബിജെപി സ്ഥാനാർത്ഥിയായ റീത്ത ബഹുഗുണ ജോഷിയോട് പരാജയപ്പെട്ടിരുന്നു. അടുത്തിടെ എസ്‌പി വിട്ട അപർണ ബിജെപിയിൽ ചേരുകയായിരുന്നു.

ലക്നൗ ഈസ്റ്റിൽ മന്ത്രി അശുതോഷ് തണ്ടനാണ് സ്ഥാനാർത്ഥി. രജ്നേഷ് ഗുപ്ത ലക്നൗ സെൻട്രലിലും സ്ഥാനാർത്ഥിയാകും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലക്നൗവിൽ ആകെയുള്ള 9 സീറ്റുകളിൽ 8 എണ്ണത്തിലും ബിജെപിയാണ് വിജയിച്ചിരുന്നത്.