കൊച്ചി: ഫിഷറീസ് വകുപ്പിനു വേണ്ടി കൊച്ചി കപ്പൽ ശാല നിർമ്മിക്കുന്ന മൂന്ന് മറീൻ ആംബുലൻസ് ബോട്ടുകളിൽ ആദ്യത്തേത് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ് ഓഫ് ചെയ്തു. 'പ്രതീക്ഷ' എന്ന പേരിലുള്ള ഈ ബോട്ട് ഫിഷറീസ് വകുപ്പിനു കൈമാറി. വിഡിയോ കോൺഫറൻസിലൂടെയാണ് മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുത്തത്. കൊച്ചി കപ്പൽശാലയിൽ നടന്ന ചടങ്ങിൽ ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മയുടെ നേതൃത്വത്തിൽ മറ്റു രണ്ട് ആംബുലൻസ് ബോട്ടുകളും നീറ്റിലിറക്കി. ഇവ ഒരു മാസത്തിനകം ഫിഷറീസ് വകുപ്പിനു കൈമാറും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് തീരങ്ങൾ കേന്ദ്രീകരിച്ചായിരിക്കും ഈ മൂന്ന് മറീൻ ആംബുലൻസ് ബോട്ടുകളുടെ സർവീസ്.

23.80 മീറ്റർ നീളവും ആറു മീറ്ററോളം വീതിയുമുള്ള ഈ ബോട്ടുകളിൽ രണ്ടു രോഗികൾക്കും രണ്ടു പാരാമെഡിക്കൽ സ്റ്റാഫിനും ഒമ്പതു ബോട്ടു ജീവനക്കാർക്കുമുള്ള സൗകര്യങ്ങളാണ് ഉള്ളത്. കൂടാതെ രോഗികളെ പരിശോധിക്കുന്നതിനുള്ള സൗകര്യവും നഴ്സിങ് മുറി, മൂന്നു ബെഡുകൾ, മോർചറി ഫ്രീസർ, മൂന്ന് മെഡിക്കൽ ലോക്കറുകൾ തുടങ്ങി വൈദ്യസഹായ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

പരമാവധി 14 നോട്ട്സ് വേഗത നൽകുന്ന രണ്ടു സ്‌കാനിയ മറീൻ പ്രൊപൽഷൻ എഞ്ചിനുകളാണ് ഈ ബോട്ടിന്റെ കരുത്ത്. ചെന്നൈ ഐഐടിയിൽ പരിശോധന നടത്തി മികച്ച ഇന്ധന ക്ഷമതയും ഗുണമേന്മയും ഉറപ്പു വരുത്തിയാണ് ഈ ബോട്ടുകൾ. കപ്പൽശാലയിലേയും ഫിഷറീസ് വകുപ്പിലേയും മുതിർന്ന ഉദ്യോസ്ഥരും ചടങ്ങിൽ പങ്കെടുത്തു.