ലുധിയാന: പഞ്ചാബിലെ ലുധിയാനയില്‍ ശിവസേനാ നേതാവിനെ പട്ടാപ്പകല്‍ നടുറോഡില്‍ കൊലപ്പെടുത്താന്‍ ശ്രമം. ഗുരുതരമായി പരുക്കേറ്റ ശിവസേനാ നേതാവ് സന്ദീപ് ഥാപ്പറിനെ ലുധിയാനയിലെ ദയാനന്ദ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തില്‍പ്പെട്ടവരാണ് വടിവാള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയത്.

ലുധിയാനിലെ സിവില്‍ ഹോസ്പിറ്റലിനു സമീപത്തു വച്ചായിരുന്നു ആക്രമണം. നിഹാംഗുകളുടെ വേഷത്തിലെത്തിയ ആക്രമികള്‍ ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന സന്ദീപ് ഥാപ്പറിനെ ആക്രമിക്കുകയായിരുന്നു. സുരക്ഷാഭീഷണിയുടെ പശ്ചാത്തലത്തില്‍ സന്ദീപ് ഥാപ്പറിന് ഗണ്‍മാനെ നല്‍കിയിരുന്നു. എന്നാല്‍ നിഹാംഗുകള്‍ ആക്രമിക്കാനെത്തിയപ്പോള്‍ ഇയാള്‍ പ്രാണരക്ഷാര്‍ഥം ഓടി രക്ഷപ്പെട്ടു.

ആക്രമണത്തില്‍ തലയ്ക്കും കൈയ്ക്കും ഗുരുതരമായി വെട്ടേറ്റ ഥാപ്പറിനെ ലുധിയാനയിലെ ദയാനന്ദ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഥാപ്പറിനെതിരെയായ ആക്രമണത്തില്‍ വിവിധ ഹിന്ദു സംഘടനകള്‍ പ്രതിഷേധിച്ചു. ആക്രമണത്തിനിടെ ഓടി രക്ഷപ്പെട്ട ഗണ്‍മാനെ സസ്‌പെന്‍ഡ് ചെയ്തതായി പഞ്ചാബ് പൊലീസ് വ്യക്തമാക്കി.

നേതാവിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ലുധിയാന സിവില്‍ ഹോസ്പിറ്റലിനു സമീപത്ത് വെച്ചായിരുന്നു ആക്രമണം. സംഭവത്തിന്റെ ഭീതിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്.

തിരക്കേറിയ റോഡിലൂടെ സ്‌കൂട്ടറില്‍വരുന്ന സന്ദീപിനെ മൂന്നുപേര്‍ ചേര്‍ന്ന് തടഞ്ഞുനിര്‍ത്തുന്നതും വടിവാളിനു സമാനമായ ആയുധംകൊണ്ട് ക്രൂരമായി ആക്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സ്‌കൂട്ടറിന്റെ പിന്‍സീറ്റില്‍ ഇരുന്ന പോലീസുകാരനായ ഗണ്‍മാന്‍ ഒന്നും ചെയ്യാതെ മാറിനില്‍ക്കുന്നതും കാണാം. രണ്ടുപേരാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. സംഘത്തിലെ മൂന്നാമന്‍ ഗണ്‍മാനെ ആക്രമിക്കാനാണ് ശ്രമിച്ചത്. ഒടുവില്‍ പ്രാണരക്ഷാര്‍ഥം ഗണ്‍മാന്‍ ഓടിപ്പോകുകയായിരുന്നു.

സിഖുകാര്‍ക്കെതിരെ സന്ദീപ് നടത്തിയ വിവാദ പ്രസ്താവനയില്‍ പ്രകോപിതരായവരാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. അതേസമയം, ആക്രമണത്തെ ചെറുക്കാതെ രക്ഷപ്പെട്ട ഗണ്‍മാനെ സര്‍വ്വീസില്‍നിന്ന് സസ്‌പെന്റ് ചെയ്‌തെന്നും റിപ്പോര്‍ട്ടുകളുണ്ട്.