ന്യൂഡൽഹി: ലൗ ജിഹാദ് തടയാനായി ഉത്തർപ്രദേശിൽ കൊണ്ടുവന്ന മതപരിവർത്തനത്തിനെതിരേയുള്ള പുതിയ ഓർഡിനൻസിനെ സമാജ്വാദി പാർട്ടി എതിർക്കുമെന്ന് അഖിലേഷ് യാദവ്. കർഷകരുടെ പ്രശ്നങ്ങൾ അടക്കം രൂക്ഷമായി നിൽക്കുമ്പോഴാണ് അതൊന്നും പരിഹരിക്കാതെ, സമൂഹത്തിൽ മതപരമായ ഭിന്നിപ്പും വിദ്വേഷവും വളർത്താനായി യുപിയിലെ ബിജെപി സർക്കാർ ഇത്തരം നിയമങ്ങൾ കൊണ്ടുവരുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ഓർഡിനൻസിനു പകരമായുള്ള ബില്ല് നിയമസഭയിൽ ചർച്ചയ്ക്കെത്തുമ്പോൾ ശക്തമായി എതിർക്കുമെന്നു സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് വ്യക്തമാക്കി. വലിയ തകർച്ചയിലായ കർഷകർ രാജ്യമാകെ പ്രതിഷേധത്തിലാണ്. കാർഷികോത്പന്നങ്ങൾക്കു ന്യായവില ഉറപ്പാക്കാൻ പോലും സർക്കാരിനു കഴിയുന്നില്ല. കർഷകരുടെ ക്ഷേമം നിയമപരമായി ഉറപ്പാക്കുന്നതിനു സർക്കാർ നടപടിയൊന്നും സ്വീകരിക്കുന്നില്ല.

കർഷകരെ സഹായിക്കേണ്ട സർക്കാർ പക്ഷേ കർഷകർക്കെതിരേ അതിക്രമങ്ങൾ നടത്തുകയാണ്. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നു വാഗ്ദാനം ചെയ്തു അധികാരത്തിലേറിയവരാണു കർഷകരെ ദ്രോഹിക്കുന്നത്- അഖിലേഷ് പറഞ്ഞു.