പാലക്കാട്: സെപ്റ്റംബർ 16ന് യു.എസിലെ യൂജീനിൽ ആരംഭിക്കുന്ന ഡയമണ്ട് ലീഗ് ഫൈനലിൽ നിന്ന് മലയാളി ലോംഗ് ജംപ് താരം എം ശ്രീശങ്കർ പിന്മാറി. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്വർണ പ്രതീക്ഷയായ ശ്രീശങ്കർ, ഇതിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാണ് യൂജീൻ യാത്ര റദ്ദാക്കിയത്. സീസണിലെ ഏറ്റവും മികച്ച ആറ് താരങ്ങളാണ് ഡയമണ്ട് ലീഗ് ഫൈനലിൽ മത്സരിക്കുക. ജാവലിൻ ത്രോയിൽ നീരജ് ചോപ്രയും സ്റ്റീപ്പിൾ ചെയ്‌സിൽ അവിനാശ് സാബ്ലേയും ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്. ഇതാദ്യമായാണ് ഡയമണ്ട് ലീഗ് ഫൈനലിന് ഇന്ത്യൻ ലോംഗ് ജംപ് താരം യോഗ്യത നേടുന്നത്.

ഈമാസം പതിനാറിനും പതിനേഴിനുമാണ് ഡയമണ്ട് ലീഗ് ഫൈനൽ നടക്കുക. ഏഷ്യൻ ഗെയിംസിൽ സെപ്റ്റംബർ 29നാണ് ശ്രീശങ്കറിന്റെ യോഗ്യതാ മത്സരം. ഫൈനൽ ഒക്ടോബർ ഒന്നിനും നടക്കും. ഇതിന് മുൻപ് ദീർഘദൂര യാത്രയും മത്സരവും ഒഴിവാക്കി ഏഷ്യൻ ഗെയിംസിൽ ശ്രദ്ധിക്കാനാണ് ശ്രീശങ്കറിന്റെ തീരുമാനം. ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ വെള്ളിമെഡൽ ജേതാവായ ശ്രീശങ്കറിന്റെ മികച്ചദൂരം 8.41 മീറ്ററാണ്.

കഴിഞ്ഞ ആഴ്ച നടന്ന ഡയമണ്ട് ലീഗിന്റെ സൂറിച്ച് ലെഗ്ഗിൽ 7.99 മിറ്റർ ദൂരം ചാടിയ ശ്രീശങ്കർ അഞ്ചാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്. പാരീസ് ഡയമണ്ട് ലീഗിൽ മൂന്നാ സ്ഥാനത്തെത്തി വെങ്കലം നേടിയ ശ്രീശങ്കർ ചരിത്രനേട്ടം സ്വന്തമാക്കിയെങ്കിലും ലോക ചാമ്പ്യൻഷിപ്പ് ലോംഗ്ജംപ് ഫൈനലിലേക്ക് യോഗ്യത നേടാൻ ശ്രീശങ്കറിന് കഴിയാതിരുന്നത് നിരാശയായിരുന്നു.

ഇതോടെയാണ് ഏഷ്യൻ ഗെയിംസ് മെഡൽ ലക്ഷ്യമിട്ട് ശ്രീശങ്കർ ഡയമണ്ട് ലീഗിൽ നിന്ന് പിന്മാറിയത്. ഈ മാസം 23 മുതൽ ഒക്ടോബർ എട്ടുവരെ ചൈനയിലെ ചൈനയിലെ ഹാങ്ചൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയാണ് ശ്രീശങ്കർ. സെപ്റ്റംബർ 29നാണ് ഏഷ്യൻ ഗെയിംസ് ലോംഗ് ജംപിൽ ശ്രീശങ്കറിന്റെ യോഗ്യതാ മത്സരം. ഒക്ടോബർ ഒന്നിനാണ് ലോംഗ് ജംപ് ഫൈനൽ.

ഡയമണ്ട് ലീഗ് ഫൈനലും ഏഷ്യൻ ഗെയിംസും തമ്മിൽ 12 ദിവസത്തെ ഇടവേള മാത്രമാണുള്ളതെന്നും ഡയമണ്ട് ലീഗിൽ പങ്കെടുക്കാനായി യുഎസിലേക്ക് പോയാൽ 15 മണിക്കൂർ വിമാനയാത്ര ചെയ്ത് ഇന്ത്യയിൽ തിരിച്ചെത്തി വീണ്ടും ചൈനയിലേക്ക് യാത്ര ചെയ്യേണ്ടിവരുമെന്നും ഇത് ശരീരത്തിന് താങ്ങാനാകില്ലെന്നും ശ്രീശങ്കർ ദ് ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഏഷ്യൻ ഗെയിംസ് സെപ്റ്റംബർ 23ന് ചൈനയിലെ ഹാങ്ഷൂവിൽ തുടങ്ങും.