മുംബൈ: തുടർച്ചയായ തോൽവികൾക്ക് ഒടുവിൽ ലോകകപ്പിൽ രണ്ടാം വിജയം സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. ദുർബലരായ നെതർലൻഡ്സിനെ 160 റൺസിന് തകർത്താണ് ഇംഗ്ലണ്ട് വിജയമാഘോഷിച്ചത്. ഇംഗ്ലണ്ട് ഉയർത്തിയ 340 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ നെതർലൻഡ്സ് 37.2 ഓവറിൽ 179 റൺസിന് ഓൾ ഔട്ടായി.

സെഞ്ചുറി നേടിയ ബെൻ സ്റ്റോക്സും മൂന്ന് വിക്കറ്റ് വീതമെടുത്ത മോയിൻ അലിയും ആദിൽ റഷീദുമാണ് ടീമിന്റെ വിജയശിൽപ്പികൾ. ഈ തോൽവിയോടെ നെതർലൻഡ്സ് സെമി ഫൈനൽ കാണാതെ പുറത്തായി.

ഇംഗ്ലണ്ട് ഉയർത്തിയ വമ്പൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച നെതർലൻഡ്സിന് ഒരുഘട്ടത്തിൽപ്പോലും വിജയപ്രതീക്ഷ നിലനിർത്താനായില്ല. 41 റൺസെടുത്ത് പുറത്താവാതെ നിന്ന തേജ നിദമനുരുവാണ് ടീമിന്റെ ടോപ് സ്‌കോറർ. നായകൻ സ്‌കോട്ട് എഡ്വാർഡ്സ് (38), ഓപ്പണർ വെസ്ലി ബരേസി (37), സൈബ്രാൻഡ് എയ്ഞ്ജൽബ്രെക്ട് (33) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു.

എന്നാൽ ഇംഗ്ലീഷ് ബൗളിങ് നിരയെ നേരിട്ട് വിജയം നേടാൻ നെതർലൻഡ്സിന് സാധിച്ചില്ല. ഒരു ഘട്ടത്തിൽ 163 ന് ആറുവിക്കറ്റ് എന്ന സ്‌കോറിൽ നിന്ന് 179 റൺസിൽ ടീം ഓൾ ഔട്ടാകുകയായിരുന്നു.

അവസാന നാലുവിക്കറ്റുകൾ വെറും 16 റൺസിനിടെ നിലംപൊത്തി. ഇംഗ്ലണ്ടിനായി മോയിൻ അലിയും ആദിൽ റഷീദും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ ഡേവിഡ് വില്ലി രണ്ട് വിക്കറ്റ് സ്വന്തമാക്കി. ക്രിസ് വോക്സ് ഒരുവിക്കറ്റൈടുത്തു.

ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 339 റൺസെടുത്തു. തകർപ്പൻ സെഞ്ചുറി നേടിയ സൂപ്പർ താരം ബെൻ സ്റ്റോക്സിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോർ സമ്മാനിച്ചത്. അർധസെഞ്ചുറി നേടിയ ഡേവിഡ് മലാനും ക്രിസ് വോക്സും മികച്ച പ്രകടനം പുറത്തെടുത്തു.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിനായി ഓപ്പണർ ജോണി ബെയർസ്റ്റോ വീണ്ടും നിരാശപ്പെടുത്തി. 15 റൺസ് മാത്രമാണ് താരം നേടിയത്. മറ്റൊരു ഓപ്പണറായ മലാൻ നന്നായി ബാറ്റുവീശാൻ തുടങ്ങിയതോടെ ഇംഗ്ലണ്ടിന് മികച്ച തുടക്കം ലഭിച്ചു. 28 റൺസെടുത്ത ജോ റൂട്ടിനെ കൂട്ടുപിടിച്ച് മലാൻ ടീം സ്‌കോർ 133-ൽ എത്തിച്ചു. എന്നാൽ റൂട്ട് മടങ്ങിയതിന് പിന്നാലെ മലാനും പുറത്തായി. 74 പന്തിൽ 10 ഫോറിന്റെയും രണ്ട് സിക്സിന്റെയും സഹായത്തോടെ 87 റൺസെടുത്ത താരം റൺ ഔട്ടാകുകയായിരുന്നു.

മലാന് പകരം ആക്രണം ഏറ്റെടുത്ത സ്റ്റോക്സ് അടിച്ചുതകർത്തു. മറുവശത്ത് ഹാരി ബ്രൂക്ക് (11), നായകൻ ജോസ് ബട്ലർ (5), മോയിൻ അലി (4) എന്നിവർ അതിവേഗം പുറത്തായെങ്കിലും സ്റ്റോക്സ് പതറിയില്ല. എട്ടാമനായി വന്ന ക്രിസ് വോക്സിനെ കൂട്ടുപിടിച്ച് സ്റ്റോക്സ് വെടിക്കെട്ട് പ്രകടനം പുറത്തെടുത്തു. ആറുവിക്കറ്റിന് 192 റൺസ് എന്ന നിലയിൽ നിന്ന് ഇരുവരും ചേർന്ന് ടീം സ്‌കോർ 321-ൽ എത്തിച്ചു.

ഇതിനിടെ സ്റ്റോക്സ് സെഞ്ചുറി നേടി. ആറ് ഫോറും ആറ് സിക്‌സും അടങ്ങുന്നതാണ് സ്റ്റോക്‌സിന്റെ സെഞ്ചുറി. ഈ ലോകകപ്പിൽ സ്റ്റോക്‌സ് ആദ്യമായാണ് ഫോമാലാവുന്നത്. താരത്തിന്റെ ആദ്യ ലോകകപ്പ് സെഞ്ചുറിയാണിത്. പിന്നാലെ വോക്സ് അർധസെഞ്ചുറിയും കുറിച്ചു. എന്നാൽ 44 പന്തിൽ 51 റൺസെടുത്ത വോക്സിനെ 49-ാം ഓവറിൽ ബാസ് ഡി ലീഡ് പുറത്താക്കി.

പിന്നാലെ വന്ന ഡേവിഡ് വില്ലി ഒരു സിക്സടിച്ച് പുറത്തായി. അവസാന ഓവറിൽ സ്റ്റോക്സും പുറത്തായി. 84 പന്തിൽ ആറ് വീതം ഫോറിന്റെയും സിക്സിന്റെയും അകമ്പടിയോടെ 108 റൺസെടുത്താണ് സ്റ്റോക്സ് ക്രീസ് വിട്ടത്. അവസാന പത്തോവറിൽ ഇംഗ്ലണ്ട് 124 റൺസാണ് അടിച്ചുകൂട്ടിയത്. നെതർലൻഡ്സിനായി ബാസ് ഡി ലീഡ് മൂന്ന് വിക്കറ്റെടുത്തപ്പോൾ ആര്യൻ ദത്ത്, ലോഗൻ വാൻ ബീക്ക് എന്നിവർ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.