ഹരാരെ: ട്വന്റി 20 ലോക കപ്പ് ജയത്തിന്റെ ആഘോഷങ്ങള്‍ തീരും മുമ്പേ ഇന്ത്യയെ തേടി പരാജയം. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന ആദ്യ ടി 20 യില്‍ സിംബാബ്വേ ഇന്ത്യയെ 13 റണ്‍സിന് തോല്‍പ്പിച്ചു.

എതിരാളികളെ 9 വിക്കറ്റിന് 115 റണ്‍സില്‍ ഒതുക്കാന്‍ കഴിഞ്ഞെങ്കിലും, സിംബാബ് വെ ശക്തമായി തിരിച്ചുവന്നു. പിച്ചിലെ അധിക ബൗണ്‍സ് നന്നായി പ്രയോജനപ്പെടുത്തി 19.5 ഓവറില്‍ 102 റണ്‍സില്‍ ഇന്ത്യയുടെ കഥ കഴിച്ചു.

വാഷിങ്ടണ്‍ സുന്ദര്‍(27) അവസാന നിമിഷം വരെ പോരാടിയെങ്കിലും ജയത്തിലേക്ക് അടുപ്പിക്കാനായില്ല. ടെന്‍ഡൈ ചതാര(3-16), സിക്കന്ദര്‍ റാസ(3-25) എന്നിവരായിരുന്നു സിംബാബ് വെയുടെ കുന്തമുനകളായ ബൗളര്‍മാര്‍.

അരങ്ങേറ്റക്കാരായ അഭിഷേക് ശര്‍മയും (0) റിയാന്‍ പരാഗും (2), ധ്രുവ് ജുറേലും (14 പന്തില്‍ 7) തിളങ്ങിയില്ല. 29 പന്തില്‍ അഞ്ച് ഫോര്‍ ഉള്‍പ്പെടെ 31 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്‍ ആണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. വാഷിങ്ടണ്‍ സുന്ദര്‍ (34 പന്തില്‍ 27), ആവേശ് ഖാന്‍ (16) എന്നിവരും രണ്ടക്കം കടന്നു. ഋതുരാജ് ഗെയ്ക്വാദ് (7), റിങ്കു സിങ് (0), രവി ബിഷ്ണോയ് (9) എന്നിവരെല്ലാം പരാജിതരായി.

നേരത്തെ രവി ബിഷ്‌ണോയ് തന്റെ കരിയറിലെ ഏറ്റവും മികച്ച രീതിയില്‍ പന്തെറിഞ്ഞാണ് സിംബാ ബ്വെയ്ക്ക് കടിഞ്ഞാണിട്ടത്. 25 പന്തില്‍ 29 റണ്‍സ് നേടിയ മദാന്ദെ സിംബാബ്വെ നിരയിലെ ടോപ് സ്‌കോററായി. ടോസ് നേടിയ ശുഭ്മാന്‍ ഗില്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. രവി ബിഷ്‌ണോയ് 13 റണ്‍സ് വിട്ടുകൊടുത്ത് നാലുവിക്കറ്റ് വീഴ്ത്തി. സീനിയര്‍ താരങ്ങളെ ഒഴിവാക്കി യുവകളിക്കാരെയാണ് സിംബാബ് വെയിലേക്ക് അയച്ചത്.