തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. ജയൻ സ്റ്റീഫൻ ആഴ്‌ച്ചയിൽ രണ്ട് ദിവസം അടൂർ ഹോളിക്രോസ് ആശുപത്രിയിൽ കൺസൾട്ടേഷൻ നടത്താറുണ്ടായിരുന്നെന്ന് മരിച്ച അടൂർ വില്ലേജ് ഓഫീസർ എസ്. കലയുടെ ഭർത്താവ് വിവി ജയകുമാർ. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമായിരുന്നു കല സർജറിക്ക് തയ്യാറായത്. സർജറി ചെയ്യാനായി ജയൻ സ്റ്റീഫൻ ഓപ്പറേഷൻ തീയറ്ററിലേയ്ക്ക് കയറുന്നത് കണ്ടെന്നും ആരോഗ്യവകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും നൽകിയ പരാതിയിൽ ജയകുമാർ പറയുന്നു. അടൂർ ഹോളി ക്രോസ് ആശുപത്രിയിൽ സർജറിക്കിടെ മരിച്ച മിനിയുടെ ഭർത്താവ് വിവി ജയകുമാർ നൽകിയ പരാതിയുടെ പകർപ്പ് മറുനാടന്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. ജയൻ സ്റ്റീഫനെ സസ്പെൻഡ് ചെയ്തതും.

ഡോ. ജയൻ സ്റ്റീഫൻ കൺസൾട്ടേഷന് എത്തുന്നുണ്ടെന്ന് അറിഞ്ഞ് സെപ്റ്റംബർ 27നാണ് ജയകുമാറും കലയും ഹോളിക്രോസ് ആശുപത്രിയിലെത്തിയത്. വിവിധ പരിശോധനകൾക്ക് ശേഷം അന്ന് തന്നെ സർജറി നടത്തണമെന്ന് നിർദ്ദേശിച്ച് ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തതും അദ്ദേഹമാണ്. ഒക്ടോബർ ഒന്നിന് ഏഴരയോടെയാണ് കലയെ ഓപ്പറേഷൻ തീയറ്ററിൽ പ്രവേശിപ്പിച്ചത്. എട്ട് മണിയോടെ ഡോ. ജയൻ സ്റ്റീഫൻ ഓപ്പറേഷൻ തീയറ്ററിലേയ്ക്ക് കയറിപ്പോകുന്നതും താൻ കണ്ടെന്ന് ജയകുമാർ പരാതിയിൽ വ്യക്തമാക്കുന്നു.

രാവിലെ പത്തരയോടെ ഓപ്പറേഷൻ വിജയമാണെന്നും രോഗിയെ പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിലേയ്ക്ക് മാറ്റിയെന്നും ജയൻ സ്റ്റീഫനാണ് വീട്ടുകാരെ അറിയിച്ചത്. എന്നാൽ പതിനൊന്നരയോടെ ഭാര്യയെ കാണാൻ കയറിയ ജയകുമാർ വെന്റിലേറ്ററിൽ കിടക്കുന്ന കലയെയാണ് കണ്ടത്. ഇതിനെ പറ്റി ചോദിച്ചപ്പോൾ ചെറിയ ശ്വാസതടസമുണ്ടെന്നും കുറച്ചുസമയത്തിനുള്ളിൽ അത് മാറ്റുമെന്നുമാണ് മറുപടി നൽകിയത്.

വൈകിട്ട് അഞ്ച് മണിയോടെ ഡ്യൂട്ടി നഴ്സ് ആവശ്യപ്രകാരം രോഗിക്ക് കഴിക്കാൻ ചായയും ചൂടുവെള്ളവും വാങ്ങിനൽകിയെന്നും ജയകുമാർ പറയുന്നു. എന്നാൽ രാത്രി 10 മണിക്ക് ജയകുമാറിന്റെ സഹോദരി സന്ദർശിക്കുമ്പോഴും കലക്ക് ബോധം വീണിട്ടുണ്ടായിരുന്നില്ല. വിവരം തിരക്കിയപ്പോൾ വെന്റിലേറ്റർ വലിച്ചുപറിക്കാതിരിക്കാൻ വീണ്ടും സെഡേഷൻ നൽകിയതാണെന്നായിരുന്നു അധികൃതരുടെ വിശദീകരണം.

പിറ്റെദിവസം രാവിലെ ഭാര്യയ്ക്ക് ചായയുമായി എത്തിയപ്പോഴാണ് ജയകുമാറിനോട് ഡ്യൂട്ടി ഡോക്ടർ ഭാര്യ അത്യാസന്ന നിലയിലാണെന്ന വിവരം അറിയിച്ചതെന്ന് ജയകുമാർ പറയുന്നു. കലയെ കൊല്ലം ട്രാവൻകൂർ മെഡിസിറ്റി മെഡിക്കൽ കോളേജിലേയ്ക്ക് റഫർ ചെയ്തിട്ടുണ്ടെന്നും അവിടെ നിന്നും ഐസിയു സൗകര്യമുള്ള ആംബുലൻസ് ഹോളിക്രോസിലേയ്ക്ക് തിരിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതർ ജയകുമാറിനെ അറിയിച്ചു. എന്നാൽ ഒന്നരമണിക്കൂർ വൈകി അടൂർ തന്നെയുള്ള ആംബുലൻസാണ് എത്തിയതെന്നും ജയകുമാർ പറയുന്നു. 35 മിനിറ്റ് കൊണ്ട് അവിടെയെത്തിച്ചെങ്കിലും അവർക്കും കലയെ രക്ഷിക്കാനായില്ല. 45 മിനിറ്റ് നേരച്ചെ ശ്രമങ്ങൾക്കൊടുവിൽ കല മരിച്ചതായി പത്ത് മണിയൊടെ അറിയിച്ചുവെന്നും ജയകുമാർ പറയുന്നു.

അടൂർ ഹോളിക്രോസ് ആശുപത്രിയിൽ വച്ചുനടന്ന ശസ്ത്രക്രീയയിലോ തുടർന്നുണ്ടായ ചികിൽസാ പിഴവിലോ ആണ് കലക്ക് മരണം സംഭവിച്ചതെന്ന് ജയകുമാർ പരാതിയിൽ തറപ്പിച്ചു പറയുന്നു. വിദഗ്ധ ചികിൽസയ്ക്കായി അവർ റഫർ ചെയ്ത ആശുപത്രിയിലേയ്ക്ക് സമയബന്ധിതമായി മാറ്റാൻ അവർ ശ്രമിച്ചില്ലെന്നും പരാതിയിൽ ആരോപിക്കുന്നു. ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും ജയകുമാർ സമർപ്പിച്ച ഈ പരാതിയുടെ പുറത്താണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷണം നടത്തി ഡോ. ജയൻ സ്റ്റീഫനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്.