ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസിൽ മലയാളി കടയുടമയെ വെടിവച്ചു കൊന്ന കേസിൽ അക്രമി അറസ്റ്റിൽ. 15 വയസുകാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മെസ്‌ക്വീറ്റിലെ ഡോളർ സ്റ്റോർ ഉടമയും പത്തനംതിട്ട കോഴഞ്ചേരി ചെറുകോൽ സ്വദേശി ചരുവേൽ പുത്തൻവീട്ടിൽ സാജൻ മാത്യു ഇന്നലെയാണ് വെടിയേറ്റു മരിച്ചത്.

മോഷണ ശ്രമത്തിനിടെയായിരുന്നു ആക്രമണമെന്നാണ് റിപ്പോർട്ട്. നോർത് ഗാലോവേ അവന്യൂവിലെ കടയിൽ ഇന്നലെ ഉച്ചസമയത്താണ് വെടിവയ്‌പ്പുണ്ടായത്. കടയിൽ സാധനം വാങ്ങാൻ എത്തിയ പതിനഞ്ചുകാരൻ പണം ആവശ്യപ്പെട്ടതിന് പിന്നാലെ സാജന് നേരെ വെടിയുതിർക്കുകയായിരുന്നു.

വെടിയേറ്റ സാജനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രായപൂർത്തിയാകാത്തതിനാൽ പ്രതിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ഇയാൾക്കെതിരേ ടെക്സസ് പൊലീസ് കൊലക്കുറ്റം ചുമത്തി.

കുവൈത്തിൽ ജോലിചെയ്തിരുന്ന സാജനും കുടുംബവും 2005-ലാണ് അമേരിക്കയിൽ സ്ഥിരതാമസമാക്കിയത്. സുഹൃത്തുക്കളുമായി ചേർന്ന് ഡാലസ് കൗണ്ടിയിലെ മെസ്‌കിറ്റ് സിറ്റിയിൽ പുതിയ ബ്യൂട്ടി സപ്ലൈ സ്റ്റോർ ആരംഭിച്ചത് അടുത്തിടെയാണ്. രണ്ടുമാസം മുമ്പുവരെ എല്ലാദിവസവും ബ്യൂട്ടി സപ്ലൈ സ്റ്റോറിലെത്തിയിരുന്ന സാജൻ, മൂത്തമകളുടെ വിവാഹശേഷം ആഴ്ചയിൽ രണ്ടുദിവസം മാത്രമായിരുന്നു കടയിലെത്തിയിരുന്നത്.