മുംബൈ: നാഗ്പൂരിൽ ബലാത്സംഗ കേസ് പ്രതിക്ക് ജാമ്യം ലഭിച്ചതിൽ മനംനൊന്ത് ഇരയായ 16കാരി ആത്മഹത്യ ചെയ്ത നിലയിൽ. നാഗ്പൂരിലെ ജാരിപട്ക പൊലീസ് സ്‌റ്റേഷൻ പരിധിയിൽ തിങ്കളാഴ്ചയാണ് സംഭവം.

തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത പ്രതിക്ക് ജാമ്യം ലഭിച്ചത് അറിഞ്ഞതിന് ശേഷം പെൺകുട്ടി മാനസിക വിഷമത്തിലായിരുന്നു. തുടർന്ന് തിങ്കളാഴ്ച കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ജൂണിൽ രണ്ടാനമ്മയുടെ ബന്ധു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടിയെ കാണാതായതോടെ പൊലീൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബംഗളൂരുവിൽനിന്ന് 16കാരിയെ കണ്ടെത്തി. പ്രതിക്കെതിരെ പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു.

കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, പ്രതിക്ക് ജാമ്യം ലഭിക്കുകയായിരുന്നു. ഇതറിഞ്ഞ പെൺകുട്ടി മാനസിക വിഷമത്തിലായിരുന്നുവെന്നും പൊലീസ് പറയുന്നു.

അതേസമയം പ്രതിയിൽ നിന്ന് പെൺകുട്ടിക്ക് ഭീഷണിയുണ്ടായിരുന്നില്ലെന്നും കേസിൽ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. അതിവേഗ കോടതിയിൽ കേസ് പരിഗണിക്കാനുള്ള നീക്കങ്ങൾ നടത്തുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.