തിരുവനന്തപുരം: ലോകനാഥ് ബെഹ്‌റ സംസ്ഥാന പൊലീസ് മേധാവി പദവി ഒഴിയും മുമ്പ് ആരാകും സംസ്ഥാനത്തിന്റെ പുതിയ ഡിജിപിയെന്ന ചർച്ചകൾ നടന്നിരുന്നു. ഈ ചർച്ചകളുടെ തുടക്കത്തിലൊന്നും കാര്യമായി ഉയർന്നു വരാത്ത പേരായിരുന്നു വൈ അനിൽകാന്തിന്റേത്. കേന്ദ്രസർക്കാറിന്റെ പരിഗണനയ്ക്ക് പേരുകൾ നൽകുമ്പോൾ തച്ചങ്കരിക്കാണ് ഏവരും ഏറ്റവും കൂടുതൽ സാധ്യത കൽപ്പിച്ചത്. സുദേഷ്‌കുമാറിന്റെ പേരും ഇതോടൊപ്പം ഉയർന്നു കേട്ടു. എന്നാൽ, ഈ പ്രതീക്ഷകളെല്ലാം തെറ്റിച്ചുകൊണ്ടാണ് കൂട്ടത്തിൽ ജൂനിയറായ അനിൽകാന്തിന് സംസ്ഥാന് പൊലീസ് മേധാവി പദവി ലഭിക്കുന്നത്.

സംസ്ഥാനങ്ങളിലെ പൊലീസ് നിയമനങ്ങളിൽ പ്രത്യേക മാനദണ്ഡം കൊണ്ടുവന്നതിന് ശേഷം കേരളം തിരഞ്ഞെടുക്കുന്ന ആദ്യത്തെ പൊലീസ് മേധാവിയാണ് അനിൽകാന്തിന്റേത്. അതുകൊണ്ട് തന്നെ പലവിധത്തിലുള്ള പ്രത്യേകതകളാണ് ഈ നിയമനത്തിനുള്ളത്. നിലവിൽ ഡിജിപി പദവി ലഭിക്കാത്ത ഉദ്യോഗസ്ഥനാണ് അനിൽകാന്ത്. എഡിജിപിയാണ് അദ്ദേഹം. അതായത്, കൂട്ടത്തിൽ ഇപ്പോൾ സർവീസിൽ ഉള്ള പലരും അദ്ദേഹത്തേക്കാൾ സീനിയറാണ് താനും. എഡിജിപി പദവിയിൽ നിന്നും നേരിട്ടാണ് അദ്ദേഹം സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് എത്തുന്നത്. ഇതും അപൂർവ്വ സംഭവമാണ്.

മാധ്യമങ്ങളോട് അധികം കമ്പമില്ലാത്ത ശാന്തനായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണ് അനിൽകാന്ത്. ഏത് പദവി ലഭിച്ചാലും വിവാദങ്ങൾക്ക് നിൽക്കാതെ ശാന്തമായ സ്വഭാവത്തോടെ ജോലി ചെയ്യുന്നയാൾ. ചുറ്റും നടക്കുന്ന വിവാദങ്ങൾക്കൊന്നും അനാവശ്യ പ്രതികരണം നടത്തുകയോ അഭിപ്രായം പ്രകടിപ്പിക്കുകയോ അദ്ദേഹം ചെയ്യാറില്ല. ഇതാണ് അദ്ദേഹത്തിനൊപ്പം ജോലി ചെയ്തവർ പൊതുവേ അഭിപ്രായപ്പെടുന്നത്. ഡൽഹി സ്വദേശിയായ അനിൽകാന്ത് 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. നിലവിൽ റോഡ് സുരക്ഷാ കമ്മീഷണറായിരുന്നു ജോലി നോക്കി വരികയായിരുന്നു അദ്ദേഹം.

ദളിത് വിഭാഗത്തിൽ നിന്ന് സംസ്ഥാന പൊലീസ് മേധാവിയാകുന്ന ആദ്യ ഉദ്യോഗസ്ഥനാണ് അനിൽകാന്ത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. മികച്ച ട്രാക്ക് റെക്കോർഡ് തന്നെയാണ് അനിൽകാന്തിനെ സംസ്താന പൊലീസ് മേധാവി സ്ഥാനത്ത് എത്തിച്ചതും. ഡിജിപി സ്ഥാനത്തേക്ക് അനിൽ കാന്ത്, ബി സന്ധ്യ, സുദേഷ് കുമാർ എന്നീ മൂന്ന് പേരടങ്ങിയ ചുരുക്കപ്പട്ടികയാണ് യുപിഎസ്‌സി സംസ്ഥാന സർക്കാരിന് നൽകിയിരുന്നത്. ഇതിൽ നിന്നാണിപ്പോൾ അനിൽ കാന്തിനെ സംസ്ഥാന സർക്കാർ തിരഞ്ഞെടുത്തത്.

ഏഴ് മാസത്തെ സർവീസാണ് അനിൽ കാന്തിന് അവശേഷിക്കുന്നത്. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് ഡിജിപിമാർക്ക് രണ്ട് വർഷം കാലാവധി നൽകണം. ഇക്കാര്യത്തിൽ സർക്കാർ കൂടുതൽ നിയമോപദേശങ്ങൾ തേടിയേക്കും. സുപ്രീംകോടതി വിധി അനുസരിച്ച് രണ്ട് വർഷം വരെ അനിൽകാന്തിന് തുടരാൻ സാധിക്കുമെന്ന അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നവരുമുണ്ട്. എന്നാൽ, ഇതിന് കേന്ദ്രസർക്കാർ അനുമതി അടക്കം ആവശ്യമായി വന്നേക്കും. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തകൾ ഇനിയും വരേണ്ടതുണ്ട്.

കേരളാ കേഡറിൽ എ.എസ്‌പി ആയി വയനാട് സർവ്വീസ് ആരംഭിച്ച അദ്ദേഹം തിരുവനന്തപുരം റൂറൽ, റെയിൽവേ എന്നിവിടങ്ങളിൽ എസ്‌പി ആയി പ്രവർത്തിച്ചു. തുടർന്ന് ഡൽഹി, ഷില്ലോംങ് എന്നിവിടങ്ങളിൽ ഇന്റലിജൻസ് ബ്യൂറോയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി. മടങ്ങി എത്തിയ ശേഷം കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ എസ്‌പി ആയും പ്രവർത്തിച്ചു. സ്പെഷ്യൽ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളിൽ ഡി.ഐ.ജി ആയും സ്പെഷ്യൽ ബ്രാഞ്ച്, സ്റ്റേറ്റ് ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ ഐ.ജി ആയും ജോലി നോക്കി. ഇടക്കാലത്ത് അഡിഷണൽ എക്സൈസ് കമ്മീഷണർ ആയിരുന്നു.

എ.ഡി.ജി.പി ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കേരള പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ആയിരുന്നു. സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ എ.ഡി.ജി.പി ആയും പ്രവർത്തിച്ചു. ഫയർഫോഴ്സ് ഡയറക്ടർ ജനറൽ, ബറ്റാലിയൻ, പൊലീസ് ആസ്ഥാനം, സൗത്ത്സോൺ, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ എ.ഡി.ജി.പി ആയും ജോലി നോക്കി. ജയിൽ മേധാവി, വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ തലവൻ, ഗതാഗത കമ്മീഷണർ എന്നീ തസ്തികകളും വഹിച്ചിട്ടുണ്ട്.

വിശിഷ്ട സേവനത്തിനും സ്തുത്യർഹ സേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചിട്ടുണ്ട്. പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദധാരിയാണ്. പരേതനായ റുമാൽ സിങ് അച്ഛനും ശകുന്തള ഹാരിറ്റ് അമ്മയുമാണ്. ഭാര്യ: പ്രീത ഹാരിറ്റ്, മകൻ: റോഹൻ ഹാരിറ്റ്.