മുംബൈ: ബോളിവുഡ് നടിയും ഗായികയുമായ സാറാ ഖാന്(സാഷ ആഗ) നേരെ ബലാത്സംഗ ഭീഷണി. ഇൻസ്റ്റാഗ്രാമിലെ ഒരു വ്യാജ അക്കൗണ്ട് വഴിയാണ് സാറയ്ക്കതിരെ ബലാത്സംഗ ഭീഷണി ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഹൈദരാബാദിൽ പഠിക്കുന്ന എം.ബി.എ വിദ്യാർത്ഥിനിക്കെതിരെ മുംബയ് പൊലീസ് കേസെടുത്തു. എന്നാൽ കേസിൽ ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പാക്കിസ്ഥാനിൽ ജനിച്ച ബ്രിട്ടീഷ് നടി സൽമ ആഗയുടെ മകളാണ് സാറാ ഖാൻ.

ഒക്ടോബർ 28നും നവംബർ മൂന്നിനും ഇടയിലാണ് തനിക്കെതിരെ ബലാത്സംഗ ഭീഷണി ഉണ്ടായതെന്ന് സാറാ ഖാന്റെ പരാതിയിൽ പറയുന്നു. സൈബർ പൊലീസിന്റെ സഹായത്തോടെയാണ് ഓഷിവാര പൊലീസ് കേസ് അന്വേഷിക്കുന്നത്. അജ്ഞാത വ്യക്തിയിൽ നിന്നാണ് ഭീഷണി ഉണ്ടായതെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്.

നടിയും സഹപ്രവർത്തരും ചേർന്ന് ഒരു രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകാൻ ശ്രമിക്കുകയാണെന്നും തന്നെയാണ് ഇവർ ലക്ഷ്യമിടുന്നതെന്നും സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച വിദ്യാർത്ഥിനി പറയുന്നത്.ഇതാണ് വ്യാജ പ്രൊഫൈൽ ഉണ്ടാക്കി നടിക്കെതിരെ അസഭ്യം പറയാൻ തന്നെ പ്രേരിപ്പിച്ചെതെന്നും പെൺകുട്ടി പറയുന്നു.

ഇവർ മാനസിക പ്രശ്‌നമുള്ളയാളാണെന്നും തങ്ങൾ അടുക്കലേക്ക് ചെന്നപ്പോൾ സാധാരണ നിലയിലല്ല അവർ പെരുമാറിയതെന്നും പൊലീസ് പറഞ്ഞു. മലയാളി സൂപ്പർതാരം പ്രിഥ്വിരാജ്, അർജുൻ കപൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ഓറംഗസേബ്' എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് സാറാ ഖാൻ സിനിമാ രംഗത്തേക്ക് ചുവടുവയ്ക്കുന്നത്.