ലണ്ടന്‍: അല്‍ഷെയ്‌മേഴ്സ് എന്ന മറവിരോഗത്തിന്റെ ലക്ഷണങ്ങളെ കുറച്ചുകൊണ്ടു വരാന്‍ സഹായിക്കുന്ന ലെക്കാനെമാബ് എന്ന മരുന്നിന് ബ്രിട്ടന്‍ അനുമതി നല്‍കി. അധികൃതരുടെ അസാധാരണമായ ഡബിള്‍ ഹെഡര്‍ വിശകലനത്തിന് ശേഷമാണ് ഈ മരുന്ന് തികച്ചും സുരക്ഷിതമാണെന്ന് മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സി (എം എച്ച് ആര്‍ എ) പ്രഖ്യാപിച്ചത്. മാത്രമല്ല, ബ്രിട്ടനിലെ ഡോക്ടര്‍മാര്‍ക്ക് ഈ മരുന്ന് നിര്‍ദ്ദേശിക്കാമെന്നും, കാര്യക്ഷമതയുള്ളതാണെന്നും ഏജന്‍സി സ്ഥിരീകരിച്ചു. അതേസമയം, ചെലവേറിയ മരുന്നായതിനാല്‍ സാധാരണക്കാരുടെ ചികിത്സയ്ക്കായി ഇത് ലഭ്യമായേക്കില്ല എന്ന് ഒരു എന്‍ എച്ച് എസ്സ് വാച്ച് ഡോഗും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതായത്, നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഫൊര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ എക്സെലന്‍സ് (എന്‍ ഐ സി ഇ) തീരുമാനം വ്യക്തമാക്കുന്നത് അല്‍ഷെയ്മേഴ്സ് രോഗത്തിന് ഫലപ്രദമായ ആദ്യത്തെ മരുന്ന് സ്വകാര്യ ചികിത്സയ്ക്ക് മാത്രമെ ലഭ്യമാകു എന്നാണ്. അമേരിക്കയില്‍ ഈ മരുന്ന് ഉപയോഗിച്ചുള്ള ചികിത്സയ്ക്ക് പ്രതിവര്‍ഷം 20,000 പൗണ്ട് ചെലവ് വരുന്നുണ്ട്. ചെറിയ രീതിയില്‍ അല്‍ഷെയ്മേഴ്സ് ഉള്ള രോഗികളില്‍ ഓര്‍മ്മയും മാനസിക ചടുലതയും കുറയുന്നതിന്റെ വേഗത 27 ശതമാനം വരെ കുറയ്ക്കാന്‍ ലെക്കാനെമാബിന് കഴിയും എന്നാണ് ഒരു പ്രധാന ക്ലിനിക്കല്‍ ട്രയലില്‍ തെളിഞ്ഞത്.

എന്നാല്‍, ചില രോഗികളില്‍ ഇത് മസ്തിഷ്‌കത്തില്‍ രക്തസ്രാവമുണ്ടാകുന്നതിനും, വീക്കം ഉണ്ടാകുന്നതിനും ഇടയാക്കിയേക്കും. രോഗം ഗുരുതരമാകുന്നത് വൈകിക്കുവാന്‍ മരുന്നിന് കഴിയും എന്നതിന്റെ തെളിവുകള്‍ പരിശോധിച്ച എന്‍ ഐ സി ഇ, പക്ഷെ രണ്ടാഴ്ച കൂടുമ്പോള്‍ ഉള്ള ഇന്‍ഫ്യൂഷന്‍, പാര്‍ശ്വഫലങ്ങള്‍ നീരീക്ഷിക്കല്‍ തുടങ്ങിയ ചികിത്സാ ചെലവുകള്‍, മരുന്ന് നല്‍കുന്ന, താരതമ്യേന ചെറിയ ഫലവുമായി താരതമ്യം ചെയ്യുമ്പോള്‍, പൊതു ഖജനാവില്‍ നിന്നും പണം ചെലവഴിക്കാന്‍ മാത്രം മൂല്യമില്ല എന്ന നിഗമനത്തിലാണ് എത്തിയിരിക്കുന്നത്.

ഇത് ആധുനിക വൈദ്യ ശാസ്ത്രത്തിലെ വളര്‍ച്ചയുടെ ഒരു പുതിയ ഘട്ടമാണെന്നും, മരുന്ന് നല്‍കുന്ന ഫലത്തിന്റെ കാര്യത്തില്‍ ഇനിയും വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും എന്‍ ഐ സി ഇയിലെ ഡോക്ടര്‍ സമന്ത റോബര്‍ട്ട്‌സ് പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ ലഭിക്കുന്ന ഫലം, അതിനുള്ള ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍, ചെലവാക്കുന്ന പണത്തിനുള്ള മൂല്യം ലഭിക്കുന്നില്ല എന്നും അവര്‍ ചൂണ്ടിക്കാട്ടി അതുകൊണ്ടു തന്നെ എന്‍ എച്ച് എസ്സില്‍ ഈ ചികിത്സ ലഭ്യമാക്കുന്നതിനെ നീതീകരിക്കാന്‍ ആകില്ല.

അതുകൊണ്ടു തന്നെയാണീ മരുന്ന് സ്വകാര്യ ആശുപത്രികളില്‍ മാത്രമായി ഒതുങ്ങി നില്‍ക്കും. അതുപോലെ എം എച്ച് ആര്‍ എയുടെ തീരുമാനം നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ബാധകമല്ലാത്തതിനാല്‍ ഈ9 മരുന്ന് അവിടെയും ലഭ്യമാകില്ല.