കോട്ടയം: ബീഫിനോട് കോട്ടയംകാർക്കുള്ള പ്രണയത്തെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ല.കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ബീഫില്ലാതെ ചോറിറങ്ങില്ല എന്നുതന്നെ പറയാം.അപ്പൊ പിന്നെ അതേ കോട്ടയത്ത് ഒരു ലക്കും ലഗാനുമില്ലാതെ ബീഫിന് വിലകൂട്ടിയാൽ അതെങ്ങിനെ ശരിയാവും.ഇതിനൊരു പരിഹാരം കണ്ടിട്ടേ ബാക്കിയുള്ളു എന്ന കാണിച്ചാണ് മുളക്കുളം സ്വദേശി കെ.വി. ജോർജ് ജില്ലാപഞ്ചായത്ത് പ്രസിഡന്റിന് കത്ത് അയച്ചത്. വ്യത്യസ്തവും സാധാരണക്കാരുടെ ആവശ്യവുമായ അപേക്ഷ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് കോട്ടയത്തെ ബീഫീന്റെ വില സോഷ്യൽ മീഡിയ ചർച്ച ചെയ്യാൻ തുടങ്ങിയത്

ആ കത്ത് ഇങ്ങനെ

''കോട്ടയം ജില്ലയിൽ നുറുക്കാത്ത പോത്തിറച്ചിക്ക് 380 രൂപ കൊടുക്കണം. എന്നാൽ, ഇതേ ഇറച്ചിക്ക് അടിമാലിയിൽ 300/320 രൂപ, പെരുമ്പാവൂരിൽ 320 രൂപ, വരാപ്പുഴയിൽ 280 രൂപ, എറണാകുളത്തും പരിസരപ്രദേശങ്ങളിലും 300 രൂപ, ചാലക്കുടിയിൽ 280 രൂപ, തൃശൂരും പരിസരപ്രദേശങ്ങളിലും 280-300 രൂപ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ 280-300 രൂപ.പോത്തിറച്ചി മറ്റുജില്ലകളിൽ വിൽക്കുന്ന വില ഇങ്ങനെയൊക്കെ ആയിരിക്കെ, കോട്ടയം ജില്ലയിൽ മാത്രം നുറുക്കാത്ത ഒരു കിലോ പോത്തിറച്ചിക്ക് 380 രൂപ!പോത്തിറച്ചിയുടെ വില നിശ്ചയിക്കാൻ ജില്ലാ പഞ്ചായത്തിന് അധികാരം ഉണ്ടെന്നാണ് എന്റെ അറിവ്. അതിനാൽ തന്നെ, ജില്ലാപഞ്ചായത്ത് തങ്ങളുടെ അധികാരം ഉപയോഗിച്ച് കോട്ടയം ജില്ലയിൽ വിൽക്കുന്ന പോത്തിറച്ചിക്ക്, മാംസവ്യാപാരികൾ ഈടാക്കിവരുന്ന അമിതവില കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കണം.കോവിഡ് മഹാമാരി മൂലം സാമ്പത്തികഞെരുക്കം നേരിടുന്ന സാധാരണ ജനത്തിന് പോത്തിറച്ചിയുടെ അമിതവില കുറയ്ക്കുന്നത് വളരെ ആശ്വാസകരമാകും...
കൂടാതെ, കോട്ടയം ജില്ലാപഞ്ചായത്ത് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത്, സംസ്ഥാനമൊട്ടാകെ പോത്തിറച്ചിക്ക് ഏകീകൃത വില നിശ്ചയിച്ചാൽ വളരെ നന്നായിരിക്കും.വളരെ പ്രതീക്ഷയോടെ നിർത്തുന്നു''

എന്നാൽ വിഷയത്തിൽ ജില്ലാ പഞ്ചായത്തിന് ഇടപെടാൻ പരിമിതികളുണ്ട്.അതുകൊണ്ട് കവറിങ്ങ് ലെറ്ററോടെ ഭക്ഷ്യമന്ത്രിക്ക് കൈമാറിയിരിക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമലാ ജിമ്മി അറിയിച്ചു.